
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ ആധിപത്യം ഉറപ്പിക്കാൻ പുതിയ അടവുകളുമായി മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ ആഗോള ടെക് കമ്പനികൾ. തങ്ങളുടെ എഐ സേവനങ്ങളിലേക്ക് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും കോണ്ടന്റ് ക്രിയേറ്റർമാരെയും വൻ തുക നൽകി കൂട്ടുപിടിക്കുകയാണ് ഈ കമ്പനികൾ. മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവയ്ക്ക് പുറമെ മെറ്റ, ആന്ത്രോപിക് തുടങ്ങിയ കമ്പനികളും ഇൻസ്റ്റഗ്രാം, യൂട്യൂബ്, ലിങ്ക്ഡ്ഇൻ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കാൻ ക്രിയേറ്റർമാരെ വ്യാപകമായി നിയമിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇൻഫ്ലുവൻസർമാർക്കായി വാരിക്കോരി പണം എറിയുന്ന പ്രവണതയാണ് ഇപ്പോൾ ടെക് ലോകത്ത് കാണുന്നത്. മാസങ്ങൾ നീളുന്ന കരാറുകൾക്കായി നാല് ലക്ഷം ഡോളർ മുതൽ ആറ് ലക്ഷം ഡോളർ വരെ (ഏകദേശം 5 കോടി രൂപ വരെ) ഗൂഗിളും മൈക്രോസോഫ്റ്റും ചിലവഴിക്കുന്നുണ്ട്. ചില പ്രമുഖ ക്രിയേറ്റർമാർക്ക് ഒരൊറ്റ പോസ്റ്റിന് മാത്രം ഒരു ലക്ഷം ഡോളർ വരെ പ്രതിഫലം ലഭിക്കുന്നുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വലിയ തോതിൽ ഫണ്ടിംഗ് ലഭിക്കുന്ന ഓപ്പൺ എഐ, ആന്ത്രോപിക് തുടങ്ങിയ സ്റ്റാർട്ടപ്പുകളും ക്രിയേറ്റർമാരെ ആകർഷിക്കുന്നതിൽ ഒട്ടും പിന്നിലല്ല.
Also Read: ആധാർ നമ്പർ നൽകേണ്ട, ബയോമെട്രിക്കും വേണ്ട; സുരക്ഷിതമായ ഐഡന്റിറ്റിക്ക് ഇനി ‘പേപ്പർലെസ് ആധാർ’
കഴിഞ്ഞ ഒരു വർഷത്തിനിടെ എഐ കമ്പനികളുടെ പരസ്യ ചെലവിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025-ൽ അമേരിക്കയിലെ ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമുകൾ ഡിജിറ്റൽ പരസ്യങ്ങൾക്കായി ഒരു ബില്യൺ ഡോളറിലധികം ചിലവിട്ടു. മുൻ വർഷത്തെ അപേക്ഷിച്ച് 126 ശതമാനം വർദ്ധനവാണിത്. കഴിഞ്ഞ മാസത്തിൽ മാത്രം ഗൂഗിളും മൈക്രോസോഫ്റ്റും തങ്ങളുടെ എഐ ഉൽപ്പന്നങ്ങളുടെ പരസ്യ ചിലവ് 495 ശതമാനത്തോളമാണ് വർദ്ധിപ്പിച്ചത്. വിപണിയിൽ ഉപയോക്താക്കളെ പിടിച്ചുനിർത്താനുള്ള പ്രധാന യുദ്ധഭൂമിയായി ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് മാറിക്കഴിഞ്ഞു എന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്.
എങ്കിലും, ആകർഷകമായ ഈ ഓഫറുകൾ സ്വീകരിക്കാൻ എല്ലാ കോണ്ടന്റ് ക്രിയേറ്റർമാരും തയ്യാറല്ല എന്നതും ശ്രദ്ധേയമാണ്. എഐ വീഡിയോ ടൂളുകൾ ഭാവിയിൽ തങ്ങളുടെ തൊഴിലിന് തന്നെ ഭീഷണിയായേക്കാം എന്ന ഭയമാണ് പലരെയും ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. കൂടാതെ, എഐയുമായി ബന്ധപ്പെട്ട നൈതികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങളും ഇവർ ചൂണ്ടിക്കാട്ടുന്നു. എഐയുടെ കടന്നുവരവിൽ ആവേശത്തേക്കാൾ കൂടുതൽ ആശങ്കയാണ് തങ്ങൾക്കുള്ളതെന്ന് അമേരിക്കൻ ജനസംഖ്യയുടെ പകുതിയോളം പേർ പ്യൂ റിസർച്ച് സർവേയിൽ അഭിപ്രായപ്പെട്ടതും എഐ കമ്പനികൾക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്.
The post കോടികളുടെ ഓഫറുമായി എഐ കമ്പനികൾ; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ റാഞ്ചാൻ ടെക് ഭീമന്മാർ തമ്മിൽ പോര്! appeared first on Express Kerala.


