ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ – തൃശൂർ സംസ്ഥാന പാതയിലെ കരൂപ്പടന്ന മുതൽ തൃശൂർ വരെയുള്ള കോൺക്രീറ്റ് വർക്ക് ഫെബ്രുവരി 28നുള്ളിൽ കെ.എസ്.ടി.പി. പൂർത്തിയാക്കാതെ വന്നാൽ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പാസഞ്ചേഴ്സ് ഫോറം വ്യക്തമാക്കി.
ഫെബ്രുവരി 28നുള്ളിൽ ഈ റോഡിലെ പണി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കാനാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ജില്ലാ കളക്ടർക്കും കെ.എസ്.ടി.പി. പ്രൊജക്റ്റ് ഡയറക്ടർക്കും കഴിഞ്ഞ സെപ്തംബർ 10ന് നിർദ്ദേശം നൽകിയത്.
പാസഞ്ചേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ പി.എ. സീതി മാസ്റ്റർ, പി.എ. കരുണാകരൻ എന്നിവർ ചേർന്നാണ് അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന സമയ ബന്ധിതമായി ഈ റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കമ്മീഷൻ റിപ്പോർട്ടും റോഡിന്റെ അവസ്ഥ കാണിക്കുന്ന ഫോട്ടോകളും അടക്കം നിരവധി രേഖകൾ ഹർജിക്കാരുടെ അഭിഭാഷകൻ ഹാജരാക്കിയിരുന്നു.
നിർമ്മാണത്തിലെ പോരായ്മകൾ ഉണ്ടെങ്കിൽ അതുകൂടി ചൂണ്ടിക്കാണിക്കാൻ കളക്ടർക്ക് കോടതി നിർദ്ദേശമുണ്ട്. എന്നാൽ അതിനിടയിൽ കരൂപ്പടന്ന മുതൽ കൊടുങ്ങല്ലൂർ വരെ ടാറിംഗ് നടത്തുമെന്നാണ് കെ.എസ്.ടി.പി. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുള്ളത്.
എന്നാൽ ഇനിയും നിർമ്മാണ പ്രവർത്തനങ്ങൾ ബാക്കി നിൽക്കുന്നതിനാൽ കെ.എസ്.ടി.പി.ക്കെതിരെ കോടതിയലക്ഷ്യവുമായി മുന്നോട്ടു പോകുവാനാണ് ഫോറം തീരുമാനം. പ്രസിഡൻ്റ് പി.എ. സീതി മാസ്റ്റർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി പി.കെ. ജസീൽ, ട്രഷറർ പാർത്ഥസാരഥി, കെ.ടി. സുബ്രഹ്മണ്യൻ, ഇ.കെ. സോമൻ, രഞ്ജിത്ത്, തിലകൻ തുടങ്ങിയവർ പ്രസംഗിച്ചു.

