ചേലൂരിൽ സ്കൂട്ടർ യാത്രക്കാരെ ആക്രമിച്ച കേസ്സിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട – മൂന്നുപീടിക റോഡിൽ ചേലൂർ സെന്ററിൽ വെച്ച് തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘സുമംഗലി’ എന്ന് പേരുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസ് നോക്കിയെടുക്കാൻ പറഞ്ഞതിൽ ഉള്ള വിരോധത്താൽ, സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മനവലശ്ശേരി സ്വദേശി തോപ്പിൽ വീട്ടിൽ ഷാജു (51) എന്നയാളെ തടഞ്ഞു നിർത്തി വലതു കൈകൊണ്ട് അടിക്കുകയും മുഖത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും കാലുകൊണ്ട് ചവിട്ടിയും പരിക്കേൽപ്പിച്ച സംഭവത്തിന് ബസിലെ കണ്ടക്ടറായ തൃക്കൂർ കോനിക്കര സ്വദേശി ചെറുവത്തൂർ വീട്ടിൽ ജോയൽ (28) വയസ് എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 29 രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജി എം കെ, എസ് ഐ മാരായ സൗമ്യ ഇ യു, അനിൽ ടി ഡി, ജി എസ് ഐ പ്രീജു, സി പി ഒ മാരായ പ്രദീപ്, കിഷോർ, അഭിലാഷ്, സുജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

