കരുവന്നൂർ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ്; ഇഡി പിടിച്ചെടുത്ത കോടികളുടെ വസ്തുക്കൾ എറ്റെടുത്ത് നിക്ഷേപകർക്ക് തിരിച്ച് നൽകുമെന്ന വാഗ്ദാനവുമായി ബിജെപി; കോൺഗ്രസ്സ് തിരഞ്ഞെടുപ്പിൽ നിന്നും ഒളിച്ചോടിയെന്നും സഹകരണ തട്ടിപ്പിൽ എൽഡിഎഫ് – യുഡിഎഫ് ഒത്തുകളിയെന്നും വിമർശനം
ഇരിങ്ങാലക്കുട :കോടികളുടെ സഹകരണ കൊള്ളയ്ക്ക് വേദിയായ കരുവന്നൂർ സർവ്വീസ് ബാങ്ക് ഭരണസമിതി പിടിച്ചെടുക്കാൻ ഒരുങ്ങി ബിജെപി. ഫെബ്രുവരി 22 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎ പാനൽ വിജയിച്ചാൽ ഇഡി പിടിച്ചെടുത്ത 128 കോടിയുടെ വസ്തുവഹകൾ ഏറ്റെടുത്ത് നിക്ഷേപകർക്ക് തിരിച്ച് നൽകുമെന്നും മുഴുവൻ കുറ്റവാളികളുടെയും വസ്തുവഹകൾ കണ്ടുകെട്ടുമെന്നും കൊള്ളയ്ക്ക് കൂട്ടുനിന്നവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ് , മണ്ഡലം സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ ടി കെ ഷാജു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ മുതൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ വരെ സഹകരണ കൊള്ളയിൽ പ്രതികൾ ആണെന്നും തിരഞ്ഞെടുപ്പ് രംഗത്ത് നിന്നും കോൺഗ്രസ്സ് ഒളിച്ചോടിയെന്നും ഇത് കോൺഗ്രസ് – എൽഡിഎഫ് ധാരണയുടെ തെളിവാണെന്നും ഇവർ കുറ്റപ്പെടുത്തി. ഫെബ്രുവരി 11 ന് തിരഞ്ഞെടുപ്പ് കൺവെൻഷനും 19 ന് പ്രചരണ ജാഥയും സമ്മേളനവും നടക്കും. മണ്ഡലം ജന സെക്രട്ടറി വി സി രമേഷ്, പൊറത്തിശ്ശേരി എരിയ പ്രസിഡണ്ട് സൂരജ് കടുങ്ങാടൻ, ഇരിങ്ങാലക്കുട മണ്ഡലം പ്രഭാരി അഖിലാഷ് വിശ്വനാഥൻ, സുരേഷ് എം ഡി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

