
ഭാരതപ്പുഴയിലെ തടയണകളിൽ നിന്ന് മണൽ നീക്കം ചെയ്യുന്നത് പുനരാരംഭിച്ചതോടെ സർക്കാരിന് വലിയ സാമ്പത്തിക നേട്ടം. ഷൊർണൂർ, പട്ടാമ്പി, തൃത്താല കൂട്ടക്കടവ് എന്നീ തടയണകളിൽ നിന്നായി ഇതുവരെ 75 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ഇതിൽ ഷൊർണൂർ-ചെറുതുരുത്തി തടയണയിൽ നിന്ന് മാത്രം 10,000 ക്യൂബിക് മീറ്റർ മണൽ നീക്കം ചെയ്തതിലൂടെ റോയൽറ്റി, ജിഎസ്ടി ഇനങ്ങളിലായി 30 കോടിയിലധികം രൂപ ഖജനാവിലെത്തി. പട്ടാമ്പി, തൃത്താല എന്നിവിടങ്ങളിൽ നിന്ന് 45 കോടി രൂപയും ലഭിച്ചു. ഇറിഗേഷൻ വകുപ്പിന്റെ കർശന മേൽനോട്ടത്തിലാണ് ടെൻഡർ നടപടികളും മണൽ വില്പനയും പുരോഗമിക്കുന്നത്.
ഒറ്റപ്പാലം-മീറ്റ്‌ന, ത്രാങ്ങാലി തടയണകളിൽ കൂടി മണൽ നീക്കം ആരംഭിക്കുന്നതോടെ ഷൊർണൂർ സബ് ഡിവിഷനിൽ നിന്നുള്ള ആകെ വരുമാനം 100 കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ കമ്പനികൾ വഴി ശുദ്ധീകരിച്ചെടുത്ത മണൽ ഒരു അടിക്ക് 90 രൂപ എന്ന നിരക്കിലാണ് വിപണിയിലെത്തിക്കുന്നത്. ഷൊർണൂർ തടയണയിൽ മാത്രം ഇനിയും ഒന്നര ലക്ഷത്തോളം ക്യൂബ് മണൽ ശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്. എക്കലും മണലും കൃത്യമായി വേർതിരിച്ച് ശാസ്ത്രീയമായ രീതിയിലാണ് നിലവിൽ മണൽ നീക്കം തുടരുന്നത്.
The post ഭാരതപ്പുഴയിലെ മണൽ നീക്കം! സർക്കാരിന് 75 കോടി രൂപ വരുമാനം; ഷൊർണൂരിൽ നിന്ന് മാത്രം 10,000 ക്യൂബ് മണൽ appeared first on Express Kerala.


