
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ബാറ്റിനെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ വിശദീകരണവുമായി ശ്രീലങ്കൻ താരം ഭാനുക രാജപക്‌സ. ഇന്ത്യൻ താരങ്ങൾ ബാറ്റുകളിൽ റബ്ബർ പാളികൾ ഉപയോഗിക്കുന്നുണ്ടെന്ന താരത്തിന്റെ വിചിത്രമായ പ്രസ്താവന വലിയ ചർച്ചയായതോടെയാണ് താൻ ഉദ്ദേശിച്ചത് അതല്ലെന്ന വിശദീകരണവുമായി താരം രംഗത്തെത്തിയത്. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ നിലവാരത്തെ പുകഴ്ത്താനാണ് താൻ ശ്രമിച്ചതെന്നും രാജപക്‌സ വ്യക്തമാക്കി.
ടി20 ലോകകപ്പിൽ അയർലൻഡിനെതിരായ മത്സരത്തിന് ശേഷമായിരുന്നു രാജപക്‌സയുടെ വിവാദ പരാമർശം. ഇന്ത്യൻ താരങ്ങളുടെ ബാറ്റിന് മറ്റുള്ളവരുടേതിനേക്കാൾ മികച്ച ഗുണനിലവാരമുണ്ടെന്നും അതിൽ റബ്ബർ പാളി ഘടിപ്പിച്ചിട്ടുള്ളതുപോലെയാണ് പന്ത് തെറിച്ചുപോകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള ബാറ്റുകൾ മറ്റാർക്കും വാങ്ങാൻ ലഭിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത് ഇന്ത്യൻ താരങ്ങൾ ബാറ്റിൽ കൃത്രിമം കാണിക്കുന്നു എന്ന തരത്തിൽ പ്രചരിച്ചതോടെയാണ് താരം തിരുത്തലുമായി എത്തിയത്.
Also Read: വിവാദച്ചുഴിയിൽ ഉസ്മാൻ താരിക്കിന്റെ ബൗളിംഗ് ആക്ഷൻ! പിന്തുണയുമായി ആർ. അശ്വിൻ
ഇന്ത്യൻ ക്രിക്കറ്റിലെ അടിസ്ഥാന സൗകര്യങ്ങളെയും ഉപകരണങ്ങളുടെ ഉന്നത നിലവാരത്തെയുമാണ് താൻ സൂചിപ്പിച്ചതെന്ന് രാജപക്‌സ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ് നിർമ്മാതാക്കൾ ഇന്ത്യയിലാണെന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ പുരോഗതിയെ പ്രശംസിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകൾ കുറച്ചുകൂടി വ്യക്തതയോടെ പറയണമായിരുന്നുവെന്നും ഇന്ത്യൻ ക്രിക്കറ്റിനോട് തനിക്ക് ബഹുമാനം മാത്രമേയുള്ളൂവെന്നും താരം കൂട്ടിച്ചേർത്തു.
The post ഇന്ത്യൻ താരങ്ങളുടെ ബാറ്റിൽ റബ്ബർ പാളിയെന്ന് ആരോപണം; വിവാദമായതോടെ മലക്കംമറിഞ്ഞ് ലങ്കൻ താരം appeared first on Express Kerala.


