
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൃത്യമായി ചിന്തിച്ച് വോട്ട് ചെയ്യണമെന്നും ആഹ്വാനം ചെയ്ത് പ്രശസ്ത റാപ്പർ വേടൻ. കോഴിക്കോട് ബീച്ചിൽ നടന്ന സംഗീത പരിപാടിക്കിടെ താരം നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലാവുകയാണ്. മൂന്ന്-നാല് മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ മുൻനിർത്തിയായിരുന്നു വേടന്റെ രാഷ്ട്രീയ പരാമർശങ്ങൾ.
ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നത് ന്യൂനപക്ഷങ്ങളുടെ കരുത്തിലാണെന്ന് വേടൻ അഭിപ്രായപ്പെട്ടു. “ഇന്ത്യയിൽ ഏറ്റവും കൂടുതൽ ന്യൂനപക്ഷങ്ങൾ ജീവിക്കുന്ന സ്ഥലമാണ് കേരളത്തിന്റെ മലബാർ ഭാഗം. നമ്മളെപ്പോലുള്ള ന്യൂനപക്ഷങ്ങൾ ഉള്ളതുകൊണ്ടാണ് ഇവിടെ ജനാധിപത്യം നിലനിൽക്കുന്നത്. ഇല്ലെങ്കിൽ ഇവന്മാർ എന്നേ നമ്മളെ കഴിച്ചിട്ട് പോയേനെ,” എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. കസേരയിലിരിക്കുന്ന ഭരണാധികാരികളും മണിക്കൂറുകളോളം പരിപാടി കാണാൻ നിൽക്കുന്ന സാധാരണക്കാരും ഒരുപോലെ ഈ കാര്യം മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹമനുഷ്യരെ സ്നേഹിക്കാനും വിപ്ലവപ്പാട്ടുകൾ പാടി സ്വതന്ത്രമായി ഒരുമിച്ചുകൂടാനും സാധിക്കുന്നത് ഇവിടെ ന്യൂനപക്ഷങ്ങൾ ശക്തമായി നിൽക്കുന്നതുകൊണ്ടാണെന്ന് വേടൻ പറഞ്ഞു. ഈ സ്വാതന്ത്ര്യം നിലനിർത്താൻ വോട്ട് രേഖപ്പെടുത്തുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. മൂന്നുനാല് മാസത്തിനകം വരാനിരിക്കുന്ന ഇലക്ഷനിൽ കൃത്യമായി ‘നോക്കി വോട്ടുചെയ്യുക’ എന്ന ശക്തമായ സന്ദേശമാണ് വേടൻ ആരാധകർക്ക് നൽകിയത്.
ജി ടെക് എജ്യൂക്കേഷന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വേടന്റെ ഈ പ്രതികരണം. വേടനും ഹനാൻ ഷായും ഒന്നിച്ചെത്തിയ സംഗീത നിശയിൽ വൻ ജനാവലിയാണ് തടിച്ചുകൂടിയത്. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ അറിയിക്കാറുള്ള വേടന്റെ പുതിയ വീഡിയോ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
The post ‘മൂന്നുനാല് മാസത്തിൽ ഇലക്ഷൻ വരികയാണ്, നോക്കി വോട്ട് ചെയ്യുക’; തിരഞ്ഞെടുപ്പ് ആഹ്വാനവുമായി വേടൻ appeared first on Express Kerala.


