
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെത്തുടർന്ന് കൈമുറിച്ചു മാറ്റേണ്ടി വന്ന ഒൻപത് വയസ്സുകാരി വിനോദിനിക്ക് വീടൊരുക്കാൻ ഭൂമി ലഭ്യമായി. വിനോദിനിയുടെ കുടുംബത്തിന്റെ സങ്കടം നേരിട്ടറിഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ ഉറപ്പാണ് ഇപ്പോൾ സഫലമാകുന്നത്. കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷനാണ് വിനോദിനിക്കായി പാലക്കാട് പല്ലശ്ശന പഞ്ചായത്തിലെ പല്ലാവൂരിൽ 5 സെന്റ് ഭൂമി വാങ്ങി നൽകിയത്. വീട് നിർമ്മിക്കാൻ സ്വന്തമായി സ്ഥലമില്ലെന്ന വിവരം കുടുംബം നേരത്തെ പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം കണ്ടെത്താൻ അദ്ദേഹം സംഘടനയെ ചുമതലപ്പെടുത്തിയത്.
ഫെബ്രുവരി 17-ന് പ്രതിപക്ഷ നേതാവ് പാലക്കാട് എത്തുമ്പോൾ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഭൂമിയുടെ രേഖകൾ കുടുംബത്തിന് കൈമാറും. ഭൂമി ലഭിച്ചതിന് പിന്നാലെ കോഴിക്കോട് ആസ്ഥാനമായുള്ള ഷെൽട്ടർ ഇന്ത്യ എന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വീട് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
The post വാക്ക് പാലിച്ച് പ്രതിപക്ഷ നേതാവ്; വിനോദിനിക്ക് ഇനി സ്വന്തം മണ്ണിൽ വീടൊരുങ്ങും appeared first on Express Kerala.


