
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിനായി ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിൽ) നിന്ന് 1016.24 കോടി രൂപ വായ്പയെടുക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. ജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുള്ള പാതയുടെ നിർമ്മാണത്തിനാണ് ഈ തുക വിനിയോഗിക്കുക. പദ്ധതി അതിവേഗത്തിലും സമയബന്ധിതമായും പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു.
പാലാരിവട്ടം, ആലിഞ്ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ, സിവിൽ സ്റ്റേഷൻ ജംഗ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര പാർക്ക്, ഇൻഫോപാർക്ക് എന്നിങ്ങനെ 10.58 കിലോമീറ്റർ ദൂരത്തിൽ പത്ത് സ്റ്റേഷനുകളാണ് ഈ പുതിയ പാതയിലുള്ളത്. കേന്ദ്ര അനുമതി വൈകിയതും വിദേശ വായ്പാ ഏജൻസികളുടെ പിന്മാറ്റവും കാരണം പദ്ധതിയുടെ നിർമ്മാണം മുമ്പ് പ്രതിസന്ധിയിലായിരുന്നു. എന്നാൽ ഈ തടസ്സങ്ങളെല്ലാം മറികടന്നാണ് ഇപ്പോൾ ഒരേസമയം വിവിധയിടങ്ങളിൽ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്.
Also Read: കൊടുവള്ളിയിൽ വീടിന് സമീപത്തെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് പന്ത്രണ്ടുകാരി മരിച്ചു
1999-ൽ ഇ.കെ. നയനാർ സർക്കാരിന്റെ കാലത്ത് തുടങ്ങിയ മെട്രോയുടെ പഠനവിവരങ്ങളും തുടർന്ന് വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ അംഗീകാരവും അനുസ്മരിച്ചുകൊണ്ട് മന്ത്രി പി. രാജീവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സന്തോഷം പങ്കുവെച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് മെട്രോ പ്രവർത്തനം ആരംഭിച്ചത്. പൊതുഗതാഗത മേഖലയിൽ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ കൊച്ചി മെട്രോ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post കൊച്ചി മെട്രോ രണ്ടാം ഘട്ടം: ഇൻഫോപാർക്ക് പാതയ്ക്കായി 1000 കോടി രൂപ വായ്പയെടുക്കാൻ അനുമതി appeared first on Express Kerala.


