
റമസാൻ വ്രതമാസത്തിൽ വിപണിയിൽ അനാവശ്യമായ വിലക്കയറ്റം ഉണ്ടാകില്ലെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം ഉറപ്പുനൽകി. പാചക എണ്ണ, മുട്ട, പാൽ ഉൽപന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, പയർവർഗങ്ങൾ, ബ്രെഡ്, ഗോതമ്പ് എന്നിങ്ങനെ ഒമ്പത് അടിസ്ഥാന വിഭവങ്ങളുടെ വില മന്ത്രാലയം നേരിട്ട് നിരീക്ഷിക്കും. ഉപഭോക്താക്കളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി റമസാനിലുടനീളം എല്ലാ ദിവസവും വിപണികളിൽ പ്രത്യേക സംഘം പരിശോധന നടത്തുമെന്ന് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി വ്യക്തമാക്കി.
കഴിഞ്ഞ വർഷം നടപ്പിലാക്കിയ ‘പ്രൈസിങ് പോളിസി’ ഈ വർഷവും കർശനമായി തുടരാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഇതനുസരിച്ച് മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഒരു വ്യാപാരിക്കും വില വർധിപ്പിക്കാൻ അനുവാദമുണ്ടാകില്ല. ഇനി അഥവാ വില വർധിപ്പിക്കുകയാണെങ്കിൽ തന്നെ, രണ്ട് വർധനവുകൾക്കിടയിൽ കുറഞ്ഞത് ആറ് മാസത്തെ ഇടവേള നിർബന്ധമാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
The post റമസാനിൽ വിലക്കയറ്റം ഉണ്ടാകില്ല! കർശന നിരീക്ഷണവുമായി യുഎഇ appeared first on Express Kerala.


