
ടി20 ലോകകപ്പിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ. നമീബിയക്കെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു 8 പന്തിൽ നിന്ന് 22 റൺസെടുത്താണ് മടങ്ങിയത്. മൂന്ന് സിക്സറുകളും ഒരു ഫോറുമടങ്ങിയ സഞ്ജുവിന്റെ ഇന്നിംഗ്സ് ആരാധകരെ ആവേശത്തിലാഴ്ത്തി. വയറിന് അസുഖം ബാധിച്ച അഭിഷേക് ശർമയ്ക്ക് പകരമായാണ് സഞ്ജു ടീമിലിടം പിടിച്ചത്. 2024-ൽ ലോകകപ്പ് കിരീടം നേടിയ ടീമിൽ അംഗമായിരുന്നെങ്കിലും അന്ന് സഞ്ജുവിന് ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.
വലിയൊരു സ്കോറിലേക്ക് എത്താനായില്ലെങ്കിലും ചുരുങ്ങിയ പന്തുകളിൽ സഞ്ജു നടത്തിയ ആക്രമണ ബാറ്റിംഗ് ടീമിന് മികച്ച തുടക്കം നൽകി. ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്ന് ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇഷാൻ കിഷനായിരുന്നു അവസരം ലഭിച്ചത്. എന്നാൽ ഇന്ന് ലഭിച്ച നിർണായക അവസരം കൃത്യമായി വിനിയോഗിക്കാൻ സഞ്ജുവിന് സാധിച്ചു. സഞ്ജുവിനൊപ്പം ജസ്പ്രീത് ബുംറയും ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ മുഹമ്മദ് സിറാജ് പുറത്തിരുന്നു. ഫെബ്രുവരി 15-ന് കൊളംബോയിൽ പാകിസ്ഥാനെതിരെ നടക്കാനിരിക്കുന്ന നിർണായക മത്സരത്തിന് മുന്നോടിയായി ടീമിന് ആത്മവിശ്വാസം നൽകുന്നതാണ് ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനം.
The post ലോകകപ്പ് അരങ്ങേറ്റത്തിൽ സഞ്ജുവിന്റെ വെടിക്കെട്ട്; എട്ട് പന്തിൽ 22 റൺസ് appeared first on Express Kerala.


