
ആലുവ മെട്രോ സ്റ്റേഷൻ പരിസരത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ സർവീസ് ആരംഭിക്കുന്നതിനായുള്ള പ്രാഥമിക പഠനങ്ങൾ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായുള്ള ട്രാഫിക് സ്റ്റഡിയാണ് ഇപ്പോൾ നടക്കുന്നത്. പെരിയാർ വഴി വിമാനത്താവളത്തിലേക്കുള്ള എട്ട് കിലോമീറ്റർ ദൂരത്തിൽ ബോട്ട് സർവീസ് നടത്താനുള്ള സാധ്യതകളും യാത്രക്കാരുടെ എണ്ണവും ഈ പഠനത്തിലൂടെ വിലയിരുത്തും. പഠന റിപ്പോർട്ട് അനുകൂലമായാൽ വിനോദസഞ്ചാരികൾക്കും വിമാനയാത്രക്കാർക്കും ഏറെ ആശ്വാസകരമായ ഒരു സമാന്തര ഗതാഗത മാർഗ്ഗമായി ഇത് മാറും.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൊച്ചി മെട്രോയും വിമാനത്താവളവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാവുകയും നെടുമ്പാശ്ശേരി ഒരു പ്രധാന ട്രാൻസിറ്റ് ഹബ്ബായി മാറുകയും ചെയ്യും. നിലവിൽ വിവിധ റൂട്ടുകളിലായി 20 ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. കൊച്ചി കപ്പൽശാലയിൽ നിന്ന് ഉടൻ ലഭ്യമാകുന്ന മൂന്ന് പുതിയ ബോട്ടുകൾ കൂടി എത്തുന്നതോടെ കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കും. ഇതിനിടെ നിർമ്മാണം അവസാനഘട്ടത്തിലുള്ള കടമക്കുടി റൂട്ടിലെ സർവീസ് ഉടൻ ആരംഭിക്കുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
The post ആലുവയിൽ നിന്ന് വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ! എട്ട് കിലോമീറ്റർ ജലപാതയ്ക്കായി സാധ്യതാ പഠനം തുടങ്ങി appeared first on Express Kerala.


