
ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജി പരിഗണിക്കവെ, ഹര്‍ജിക്കാരോട് നിര്‍ണ്ണായക ചോദ്യങ്ങളുമായി ഹൈക്കോടതി രംഗത്തെത്തി. സമീപകാലത്ത് സിബിഐ വിജയകരമായി അന്വേഷിച്ചു തെളിയിച്ച അഞ്ച് കേസുകളുടെ വിവരങ്ങളും നമ്പറുകളും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ ഈ പരാമര്‍ശം.
Also Read; പുനലൂരിൽ കാട്ടുപന്നി ആക്രമണം! തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം
നിലവിലെ പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന തൃപ്തികരമല്ലെന്നും രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാത്ത അന്വേഷണത്തിനായി സിബിഐ വേണമെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, എസ്ഐടി അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്നും അതിന്റെ പുരോഗതി കോടതിക്ക് കൃത്യമായി അറിയാമെന്നും ബെഞ്ച് വ്യക്തമാക്കി. തിരുവിതാംകൂര്‍-കൊച്ചി മതസ്ഥാപന നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കണമെന്ന് കോടതി ഹര്‍ജിക്കാരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കാനാണ് കോടതി തീരുമാനം. കേസില്‍ വിശദമായ മറുപടി സത്യവാങ്മൂലം ലഭിച്ച ശേഷം തുടര്‍വാദം കേള്‍ക്കും. ചോറ്റാനിക്കര ക്ഷേത്ര പരിസരത്തെ ശുചിത്വം ഉറപ്പാക്കണമെന്ന മറ്റൊരു നിര്‍ദ്ദേശം കൂടി ദേവസ്വം ബോര്‍ഡിന് ഇതേ ബെഞ്ച് ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.
The post ഏത് കേസാണ് സിബിഐ നന്നായി അന്വേഷിച്ചത്? രാജീവ് ചന്ദ്രശേഖറിന്റെ ഹർജിയിൽ ഹൈക്കോടതിയുടെ ചോദ്യശരം appeared first on Express Kerala.


