
കേരളത്തിന്റെ നവനിർമ്മാണത്തിൽ കിഫ്ബി വഹിച്ച നിർണ്ണായക പങ്കിനെക്കുറിച്ചും കോട്ടയം ജില്ലയിൽ നടപ്പിലാക്കിയ വമ്പൻ വികസന പദ്ധതികളെക്കുറിച്ചും മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി. കോട്ടയം മെഡിക്കൽ കോളേജിൽ മാത്രം 1250 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായും എം.ജി. സർവ്വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 500 കോടി രൂപ വിനിയോഗിച്ചതായും അദ്ദേഹം അറിയിച്ചു. ജില്ലാ ആശുപത്രി മന്ദിരം, വിവിധ കുടിവെള്ള പദ്ധതികൾ, പാലങ്ങൾ തുടങ്ങി കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി തന്റെ മണ്ഡലമുൾപ്പെടെയുള്ള പ്രദേശങ്ങളിൽ നടപ്പിലാക്കിയതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വികസന കുതിപ്പിന്റെ അടയാളമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഭാവിയിൽ കേരളത്തിനും രാജ്യത്തിനും വലിയ നേട്ടങ്ങൾ സമ്മാനിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ കിഫ്ബി വഴി സംസ്ഥാനത്ത് നടപ്പിലാക്കുമ്പോൾ, അതിൽ പ്രധാനപ്പെട്ട ഒന്നാണ് വിഴിഞ്ഞം. കൊളംബോയിലോ ദുബായിലോ പോലും എത്താത്ത വമ്പൻ കപ്പലുകൾ വിഴിഞ്ഞത്ത് എത്തിയത് ചുരുങ്ങിയ കാലയളവിനുള്ളിലെ വലിയ നേട്ടമാണ്. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ വിനോദസഞ്ചാര മേഖലയിലും ബിസിനസ് രംഗത്തും വിസ്മയകരമായ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തുറമുഖത്തേക്കുള്ള റെയിൽവേ കണക്റ്റിവിറ്റിക്കായി 10.7 കിലോമീറ്റർ പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്, ഇതിൽ 9.2 കിലോമീറ്ററും അത്യാധുനികമായ തുരങ്കപാതയാണ്. കൊങ്കൺ റെയിൽവേ തയ്യാറാക്കിയ ഡി.പി.ആറിന് കേന്ദ്ര റെയിൽവേ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. 2028-ൽ കമ്മീഷൻ ചെയ്യുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന ഈ പദ്ധതിക്കായി സംസ്ഥാന സർക്കാർ 1482 കോടി രൂപ മാറ്റിവെച്ചു. കേന്ദ്രത്തിൽ നിന്നുള്ള ഗ്രാൻ്റുകൾ ലഭിക്കാത്ത സാഹചര്യത്തിൽ നബാർഡ് വായ്പയാണ് വിഴിഞ്ഞം പദ്ധതിക്ക് വലിയ സഹായമായതെന്നും, ഭാവിയിൽ കാർഷിക-തൊഴിൽ മേഖലകളിൽ ഈ തുറമുഖം വലിയ വിപ്ലവം സൃഷ്ടിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
The post “കിഫ്ബി വഴി വികസന വിപ്ലവം! വിഴിഞ്ഞം കേരളത്തിന്റെ ഭാവി മാറ്റിക്കുറിക്കും”: മന്ത്രി വി.എൻ. വാസവൻ appeared first on Express Kerala.


