
ഭോപ്പാലിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയെ നാല് വ്യത്യസ്ത വാഹനങ്ങളിലായി ക്രൂരമായ പീഡനത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. കേസിലെ മുഖ്യപ്രതി ഔസഫ് അലി ഖാൻ, സഹായിയും ജിം ഉടമയുമായ മാജ് ഖാൻ എന്നിവരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എസിപി അങ്കിത ഖത്രക്കറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് കൈകാര്യം ചെയ്യുന്നത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഒരു ഥാർ എസ്‌യുവി ഉൾപ്പെടെ നാല് വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.
ഖാനുഗാവ് മേഖലയിൽ വെച്ച് പെൺകുട്ടിയെ ഥാറിനുള്ളിലിട്ട് പീഡിപ്പിച്ച ഔസഫ് അലി ഖാൻ, ഐഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായും അന്വേഷണത്തിൽ തെളിഞ്ഞു. ഈ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽ നിന്ന് 40,000 രൂപ തട്ടിയെടുക്കുകയും തുടർച്ചയായി പീഡനത്തിന് ഇരയാക്കുകയും ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാർ സീഹോർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. എന്നാൽ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഫോൺ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്.
Also Read: മെഡിക്കൽ കോളേജിൽ ഡോക്ടർ ചമഞ്ഞ് യുവതി; വേഷം മാറി രക്ഷപ്പെടാൻ ശ്രമിക്കവെ പിടിയിൽ
അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുമായി അടുത്ത ബന്ധം പുലർത്തുകയും വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്ത കൊഹെഫിസ പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തു. നിയമപാലകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അതീവ ഗൗരവത്തോടെയാണ് പോലീസ് കമ്മീഷണർ കാണുന്നത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ തെളിവുകൾ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം
The post വാഹനങ്ങൾക്കുള്ളിൽ പീഡനം! പ്രതികളെ കുടുക്കാൻ എസ്‌ഐടി; ഒളിപ്പിച്ച കാറുകൾ കണ്ടെത്തി appeared first on Express Kerala.


