
അയ്യപ്പ സംഗമത്തിന്റെ അന്നദാനവുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. അവസാന ദിവസം കൂടുതൽ പേർക്ക് ഭക്ഷണം നൽകിയെന്ന് കാട്ടി തുക തട്ടിയെടുത്തു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് പുറമെ പമ്പയിലെത്തിയ ആയിരക്കണക്കിന് അയ്യപ്പ ഭക്തർക്കും സാധാരണക്കാരായ തൊഴിലാളികൾക്കും വിഭവസമൃദ്ധമായ ഭക്ഷണം നൽകിയിട്ടുണ്ട്. നേരത്തെ കണക്കാക്കിയതിനേക്കാൾ ഇരട്ടിയിലധികം ആളുകൾക്കാണ് ഭക്ഷണം വിതരണം ചെയ്തതെന്നും ശബരിമലയുടെ മഹത്വം ലോകത്തിന് മുന്നിലെത്തിക്കാൻ സംഘടിപ്പിച്ച പരിപാടിയെ കരിവാരിത്തേക്കാനുള്ള ശ്രമങ്ങൾ ദൗർഭാഗ്യകരമാണെന്നും ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഓഡിറ്റ് റിപ്പോർട്ടിലെ സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ചും ബോർഡ് വ്യക്തത വരുത്തി. കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടി വന്നതിനാലാണ് ചില ന്യൂനതകൾ സംഭവിച്ചത്. ബില്ലുകളുടെ ആധികാരികത പൂർണ്ണമായി പരിശോധിച്ച ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ. ഈ മാസം 17-ന് ചേരുന്ന ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും ദേവസ്വം ബോർഡ് കൂട്ടിച്ചേർത്തു. അനാവശ്യ ധൂർത്തോ അഴിമതിയോ നടന്നിട്ടില്ലെന്നും സുതാര്യമായ രീതിയിലാണ് എല്ലാ കാര്യങ്ങളും നടന്നതെന്നും ബോർഡ് ഉറപ്പിച്ചു പറഞ്ഞു.
The post അയ്യപ്പ സംഗമത്തിൽ അഴിമതിയെന്നത് വ്യാജം; പമ്പയിലെത്തിയ ഭക്തർക്കും ഭക്ഷണം നൽകിയെന്ന് ദേവസ്വം ബോർഡ് appeared first on Express Kerala.


