ഇരിങ്ങാലക്കുട : വാചികാഭിനയത്തിന്റെ തനിമയും പാരമ്പര്യവും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് വർഷംതോറും സംഘടിപ്പിച്ചുവരുന്ന ‘വാഗ്മിത’യുടെ നാലാം പതിപ്പിന് അരങ്ങുണരുന്നു.
മലയാള- സംസ്കൃത സാഹിത്യത്തിലധിഷ്ഠിതമായി നമ്മുടെ തനത് കലാവൈജ്ഞാനിക പാരമ്പര്യത്തിൻ്റെ സംരക്ഷണം ലക്ഷ്യമാക്കിയാണ് “വാഗ്മിത” എന്ന പദ്ധതി ക്ലബ്ബ് ആവിഷ്കരിച്ചു വരുന്നത്.
വിഖ്യാത കവി മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാടിന്റെ “സുഭദ്രാഹരണം” ചെമ്പുകൃതിയെ അടിസ്ഥാനമാക്കി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി കൂടിയാട്ടാചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ അവതരിപ്പിക്കുന്ന “സുഭദ്രാഹരണം” ചാക്യാർകൂത്തിൻ്റെ അവസാനഘട്ടമാണ് ഇത്തവണ അരങ്ങേറുക.
മിഴാവിൽ കലാമണ്ഡലം നാരായണൻ നമ്പ്യാരും, താളത്തിൽ സരിത കൃഷ്ണകുമാറും അരങ്ങ് പങ്കിടും.
ഫെബ്രുവരി 18 മുതൽ 22 വരെ അഞ്ച് ദിവസങ്ങളിലായി വൈകീട്ട് 6ന് ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിലാണ് ‘വാഗ്മിത’ അരങ്ങേറുന്നത്.

