വാടനപ്പള്ളി: പത്താംകല്ലിൽ വെച്ച് കൗമാരക്കാരനെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേരെ തൃശൂർ റൂറൽ പോലീസ് പിടികൂടി. പുളിയംതുരുത്ത് ഇടശ്ശേരി സ്വദേശി പുളിപ്പറമ്പിൽ വീട്ടിൽ അതുൽ കൃഷ്ണ (22), നിയമവുമായി പൊരുത്തപ്പെടാത്ത ഒരു കുട്ടി എന്നിവരാണ് പിടിയിലായത്.
അറസ്റ്റ് ചെയ്ത പ്രതി അതുൽ കൃഷ്ണയെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ ഉൾപ്പെട്ട നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയെ ‘അപ്രഹന്റ്’ ചെയ്യുകയും ബാലനീതി നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കുകയും ചെയ്യും.
കഴിഞ്ഞ ഫെബ്രുവരി 15-ന് രാത്രി 07.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിക്കുളം പുതുകുളങ്ങര സ്വദേശി മുസ്ലിയാം വീട്ടിൽ നൗഫൽ (16) സുഹൃത്തുമായി സംസാരിച്ചു നിൽക്കുന്നതിനിടെ പ്രതികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. കമ്പി, ചെറിയ കത്തി, വാൾ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.
പ്രതികൾ കമ്പി കൊണ്ടും കത്തി കൊണ്ടും കുത്താൻ ശ്രമിച്ചത് നൗഫൽ തടഞ്ഞെങ്കിലും, കൂടെയുണ്ടായിരുന്ന നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി വാൾ ഉപയോഗിച്ച് നൗഫലിന്റെ തലയിൽ വെട്ടുകയായിരുന്നു. ആക്രമണത്തിൽ നൗഫലിന് ഗുരുതരമായി പരിക്കേറ്റു. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി കാഞ്ഞാണിയിൽ രണ്ടാഴ്ച മുമ്പ് എന്തോ പ്രശ്നം ഉണ്ടാക്കി ഒളിവിൽ പോയപ്പോൾ പരാതിക്കാരനായ കുട്ടി കാണാൻ പോകാത്തതിന്റെ വൈരാഗ്യത്താലാണ് ആക്രമണം.
ആകാശ് ബാബു വാടനപ്പള്ളി, അന്തിക്കാട്, കാട്ടൂർ, കൈപ്പമംഗലം, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കവർച്ചക്കേസിലും, ഒരു വധശ്രമക്കേസിലും, പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലും, ഒരു മോഷണക്കേസിലും, ഒരു അടിപിടിക്കേസിലും, ആയുധമുപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച ഒരു കേസിലും അടക്കം ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷൈജു എൻ ബി, എസ് ഐ മാരായ മുഹമ്മദ് റാഫി, ഷാഫി, എ എസ് ഐ കാജ ഹുസൈൻ, ജി എസ് സി പി ഒ മാരായ ലാൽകുമാർ, ശ്രീജിത്ത്, സുരേഖ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുള്ളത്.

