
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അസം സന്ദർശനം ആരംഭിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായുള്ള ചർച്ചകൾ നാളെയും തുടരും. അസമിന് പിന്നാലെ കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കമ്മീഷൻ ഉടൻ സന്ദർശനം നടത്തും. എല്ലാ സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയ ശേഷമേ തെരഞ്ഞെടുപ്പ് തീയതികളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നിർണ്ണായക ഘട്ടമെന്ന നിലയിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ അന്തിമ വോട്ടർ പട്ടിക (SSR) ഫെബ്രുവരി 21-നകം പ്രസിദ്ധീകരിക്കും. വോട്ടർ പട്ടിക പുറത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പ് എന്ന് നടക്കുമെന്ന കാര്യത്തിൽ ഏകദേശ ധാരണയാകും. സുതാര്യവും സുരക്ഷിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഉദ്യോഗസ്ഥ വിന്യാസവും സംബന്ധിച്ച ചർച്ചകളാണ് ഇപ്പോൾ സംസ്ഥാനങ്ങളിൽ പുരോഗമിക്കുന്നത്. മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ വോട്ടെടുപ്പ് നടക്കാനാണ് നിലവിൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
The post നിയമസഭാ തെരഞ്ഞെടുപ്പ്! കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അസമിൽ; കേരള സന്ദർശനം ഉടൻ appeared first on Express Kerala.


