തൃശൂർ നഗരത്തെ വെള്ളക്കെട്ടില്‍ നിന്ന് മുക്തമാക്കി, വെള്ളം സംഭരിക്കാനുതകും വിധം സ്‌പോഞ്ച് സിറ്റിയാക്കാനുള്ള പദ്ധതി നിർദ്ദേശങ്ങളും പഠനറിപ്പോർട്ടുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി.മഴവെള്ളം മണ്ണ് ആഗിരണം ചെയ്യാനാകും വിധം നഗരത്തിന്റെ ഡിസൈൻ മാറ്റാനാകുന്ന വിധമുള്ള ക്രമീകരണമാണ് ലക്ഷ്യം.
കാർഷിക സർവകലാശാല മുൻ പ്രൊഫസറും ഡോ.എം.എസ്.സ്വാമിനാഥന്റെ ശിഷ്യനുമായ ഡോ.കെ.ജി.പത്മകുമാർ ഒമ്പത് മാസമെടുത്ത് തയ്യാറാക്കിയതാണ് റിപ്പോർട്ട്. താണിക്കുടം പുഴ മുതല്‍ ചേറ്റുവ അഴിമുഖം വരെയുള്ള ജലത്തിന്റെ ഒഴുക്ക് പഠിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പദ്ധതി പൂർത്തീകരിക്കാൻ 150 മുതല്‍ 200 കോടി വരെ ചെലവ് വരും. റിപ്പോർട്ട് കളക്ടർക്കും സംസ്ഥാന സർക്കാരിനും കൈമാറി. സംസ്ഥാനത്തിന്റെ തീരുമാനം വരുന്ന മുറയ്ക്ക് കേന്ദ്രഫണ്ട് ലഭ്യമാക്കുന്നതുള്‍പ്പെടെ ആലോചിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. ബി.ജെ.പി നേതാക്കളായ ബി.ഗോപാലകൃഷ്ണൻ, രഘുനാഥ് സി.മേനോൻ, പൂർണിമ സുരേഷ്, സുധീഷ് മേനോത്തുപറമ്പില്‍ തുടങ്ങിയവരും പങ്കെടുത്തു.
നഗരത്തിലെത്തുമ്പോള്‍ മലിനം
തെളിനീരായി ഒഴുകുന്ന പുഴ നഗരത്തിലെത്തുമ്പോള്‍ മലിനമാകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. നഗരത്തിലെ മാലിന്യവുമായി ചെന്നെത്തുന്നത് കോള്‍പ്പാടത്തേക്കാണ്. നഗരത്തിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ ബഹുഭൂരിപക്ഷവും സംഭരിക്കുന്നത് കോള്‍നിലങ്ങളാണ്. ഡ്രൈനേജ് സംവിധാനം കാര്യക്ഷമമല്ല. മഴക്കാലപൂർവ ശുചീകരണവും കൃത്യമല്ല. റോഡുകളുടെ പാലങ്ങള്‍ക്കടിയില്‍ കേബിളും പൈപ്പും തടസമുണ്ടാക്കുന്നു. റെയില്‍വേ ട്രാക്കിനടിയിലും നീരൊഴുക്ക് തടസപ്പെടുന്നു.
നിർദ്ദേശങ്ങള്‍ ഇവ
ഗ്രേ സിറ്റിയില്‍ നിന്ന് ഹരിത നഗരം ആകണം.
മഴവെള്ള സംഭരണികള്‍ നിർമ്മിക്കുന്നവർക്ക് ടാക്‌സ് ഇളവ്
താണിക്കുടം പുഴയുടെ ഒഴുക്ക് സുഗമമാക്കണം
പുഴയ്ക്കല്‍ ഭാഗത്തുള്ള തടസം ഒഴിവാക്കണം
ചേറ്റുവ അഴിമുഖം മണല്‍ത്തിട്ട നീക്കണം
വേലിയേറ്റ സമയത്ത് പമ്പിംഗ് വഴി ഇടിയൻ ചിറയില്‍ നിന്നും ഏനാമാവില്‍ നിന്നും വെള്ളം പുറത്തു കളയാൻ റിമോട്ട് സംവിധാനം പദ്ധതിയെ കുറിച്ച് സംസ്ഥാനം മറുപടി പറയണം. ഏഴോളം വകുപ്പ് കൂടിച്ചേർന്നാലേ ഇത് സാദ്ധ്യമാകൂ. രാഷ്ട്രീയമില്ലാതെ മുന്നോട്ടുവരണം. പദ്ധതി തള്ളിയാല്‍ വ്യക്തിയെന്ന നിലയില്‍ സമരം നടത്തും.


