
കോഴിക്കോട്: പാളയത്തെ ജയലക്ഷ്മി സിൽക്‌സിലുണ്ടായ വൻ തീപിടുത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് ഫയർഫോഴ്‌സിന്റെ പ്രാഥമിക നിഗമനം. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിക്കുന്നതോടെ തീപിടുത്തത്തിന്റെ കൃത്യമായ ഉറവിടം വ്യക്തമാകുമെന്നാണ് കരുതുന്നത്.
ഏകദേശം ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് 20-ലധികം ഫയർ യൂണിറ്റുകളും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള പ്രത്യേക ഫയർ എഞ്ചിനും ചേർന്ന് തീ പൂർണ്ണമായും അണച്ചത്. വിഷു, റംസാൻ വിപണികൾ മുന്നിൽക്കണ്ട് എത്തിച്ച കോടിക്കണക്കിന് രൂപയുടെ വസ്ത്രശേഖരം പൂർണ്ണമായും കത്തിനശിച്ചു. വൻ സാമ്പത്തിക നഷ്ടമാണ് സ്ഥാപനത്തിനുണ്ടായിരിക്കുന്നത്.
അപകടസമയത്ത് ഓഫ് സീസൺ ആയിരുന്നതിനാൽ കടയിൽ ഉപഭോക്താക്കൾ കുറവായിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാനും സാധിച്ചു.
The post ജയലക്ഷ്മി സിൽക്സിലെ തീപിടുത്തം; ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും appeared first on Express Kerala.


