
ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിൽ കുടിശ്ശിക വന്നതിനെത്തുടർന്ന് പെൻഷൻ ആനുകൂല്യങ്ങൾ നഷ്ടമായ അങ്കണവാടി പ്രവർത്തകർക്കും ഹെൽപ്പർമാർക്കും ആശ്വാസ വാർത്തയുമായി സംസ്ഥാന സർക്കാർ. 30 മുതൽ 40 വർഷം വരെ സേവനകാലയളവുള്ളവർക്കും, അംഗത്വം പുനരുജ്ജീവിപ്പിക്കാൻ കഴിയാത്തവർക്കും പെൻഷൻ നൽകാൻ ഉത്തരവായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. 2016 മുതൽ 2025 വരെയുള്ള കാലയളവിൽ വിരമിച്ചവരിൽ, അനാരോഗ്യം ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ പെൻഷൻ നിഷേധിക്കപ്പെട്ട 500-ലധികം പ്രവർത്തകർക്ക് ഈ തീരുമാനം വലിയ തണലാകും.
നിലവിലുള്ള നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തിയാണ് അർഹരായവർക്ക് പെൻഷൻ നൽകാൻ സർക്കാർ തീരുമാനിച്ചത്. ആറ് മാസത്തിൽ കൂടുതൽ അംശദായം അടയ്ക്കാൻ കഴിയാതെ അംഗത്വം നഷ്ടപ്പെട്ടവർക്ക്, മുടക്കം വരുത്തിയ വിഹിതം തിരിച്ചടച്ച് പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റാൻ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. ശൂന്യ വേതനാവധി (LWA) എടുത്തത് മൂലം പെൻഷൻ മുടങ്ങിയവർക്കും ഈ ആനുകൂല്യം ലഭ്യമാകും. അർഹരായവർക്ക് തടസ്സമില്ലാതെ പെൻഷൻ ഉറപ്പാക്കുന്നതിലൂടെ അങ്കണവാടി ജീവനക്കാരുടെ ദീർഘകാലത്തെ ആശങ്കയ്ക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.
The post അങ്കണവാടി പ്രവർത്തകർക്ക് കൈത്താങ്ങ്! മുടങ്ങിയ പെൻഷൻ അനുവദിക്കാൻ ഉത്തരവായതായി മന്ത്രി വീണാ ജോർജ് appeared first on Express Kerala.


