ഓട്ടോയിടിച്ച് പരിക്കേറ്റ യുവാവിന് ചികിത്സാച്ചെലവ് നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി നെഞ്ചിൽ കത്തി കുത്തിയിറക്കിയ പ്രതിക്ക് ആറുവർഷം കഠിനതടവ്. കണ്ടല്ലൂർ സ്വദേശി അഷറഫിനെയാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കഠിനതടവിനു പുറമെ 15,000 രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒന്നരവർഷം കൂടി അധികമായി തടവ് അനുഭവിക്കേണ്ടി വരും. 2019 ജൂലൈയിലാണ് കായംകുളം കീരിക്കാട് സ്വദേശിയായ പരാതിക്കാരനെ പ്രതി ക്രൂരമായി ആക്രമിച്ചത്.
കനകക്കുന്ന് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. സജികുമാർ ഹാജരായി. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ തെളിയിക്കപ്പെട്ടതോടെയാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.
The post ചികിത്സാച്ചെലവ് നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതിക്ക് 6 വർഷം തടവ് appeared first on Express Kerala.


