
ചെറുതോണി: വ്യാജവാറ്റ് കേന്ദ്രത്തിൽ പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനെ പ്രതി വാക്കത്തികൊണ്ട് ആക്രമിച്ചു. തങ്കമണി റേഞ്ചിലെ എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ലിജോ ഉമ്മനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ നാരക്കാനം തൈയിൽ തോമസിനെ (65) എക്‌സൈസ് സംഘം പിടികൂടി.
ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ നാരക്കാനത്തുള്ള തോമസിന്റെ വീട്ടിലായിരുന്നു സംഭവം. ഇടുക്കി എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പരിശോധനയ്‌ക്കെത്തിയതായിരുന്നു ഉദ്യോഗസ്ഥർ. ഉദ്യോഗസ്ഥരെ കണ്ടയുടൻ തോമസ് വാക്കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ലിജോ ഉമ്മന്റെ മുഖം, കണ്ണ്, നെഞ്ച്, കാൽമുട്ട് എന്നിവിടങ്ങളിൽ പരിക്കേറ്റു. മറ്റ് ഉദ്യോഗസ്ഥർ ചേർന്ന് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് കണ്ടുകെട്ടി.
Also Read: ചേലേമ്പ്രയിൽ വീണ്ടും എം.ഡി.എം.എ വേട്ട; 60 ലക്ഷത്തിന്റെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
പരിക്കേറ്റ ലിജോ ഉമ്മനെ ഉടനടി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, മാരകായുധം ഉപയോഗിച്ച് ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇടുക്കി പോലീസ് പ്രതിക്കെതിരെ കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ ജയൻ പി. ജോൺ, ഷിയാദ് എ, സിവിൽ എക്‌സൈസ് ഓഫീസർ ആനന്ദ് വിജയൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
The post ഇടുക്കിയിൽ എക്‌സൈസ് ഉദ്യോഗസ്ഥന് നേരെ വാക്കത്തികൊണ്ട് ആക്രമണം; പ്രതി പിടിയിൽ appeared first on Express Kerala.


