
തെന്നിന്ത്യൻ താരം റാണ ദഗ്ഗുബാട്ടി തന്റെ കരിയറിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തെക്കുറിച്ച് മനസ്സ് തുറക്കുന്നു. ‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ നേരിട്ട ഗുരുതരമായ വൃക്കരോഗത്തെയും ഹൃദയസംബന്ധമായ പ്രശ്നങ്ങളെയും കുറിച്ചാണ് താരം വെളിപ്പെടുത്തിയത്. റിയ ചക്രവർത്തിയുടെ ‘ചാപ്റ്റർ 2’ എന്ന പോഡ്‌കാസ്റ്റിലായിരുന്നു റാണയുടെ തുറന്നുപറച്ചിൽ.
രോഗവിവരം അറിഞ്ഞ നിമിഷം വലിയ ആഘാതമായിരുന്നുവെന്ന് റാണ പറയുന്നു. മരണം മുന്നിൽ കണ്ട നിമിഷങ്ങളായിരുന്നു അത്. അമേരിക്കയിൽ വെച്ച് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ റാണ, ഒരു വർഷത്തോളം നീണ്ട ചികിത്സയ്ക്കായി സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു. ചികിത്സയ്ക്കും മരുന്നുകൾക്കും ശേഷം ശാരീരിക രൂപത്തിൽ വലിയ മാറ്റങ്ങൾ വന്നത് തന്നെ ഏറെ ബുദ്ധിമുട്ടിച്ചു എന്നും അദ്ദേഹം പങ്കുവെച്ചു.
Also Read: വാൾട്ടറിന് റീ ഡബ്ബ്! ഒടിടിയിൽ തിരുത്തലുകളുമായി ‘ചത്താ പച്ച’
അസുഖത്തിന് മുൻപ് കരാർ ഒപ്പിട്ട പല സിനിമകളിൽ നിന്നും ഈ രൂപമാറ്റം കാരണം തനിക്ക് പിന്മാറേണ്ടി വന്നു. ഒരു ഗുസ്തിക്കാരന്റെ വേഷം ചെയ്യേണ്ടിയിരുന്ന സിനിമയ്ക്കായി വാങ്ങിയ അഡ്വാൻസ് തുകയടക്കം അദ്ദേഹം തിരിച്ചുനൽകി. രോഗം ബാധിച്ച ഒരാൾക്ക് ആ കഥാപാത്രം ആവശ്യപ്പെടുന്ന ശാരീരികക്ഷമത പുലർത്താൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് തുക മടക്കിനൽകിയതെന്നും റാണ വ്യക്തമാക്കി.
The post മരണം മുന്നിൽ കണ്ട നിമിഷങ്ങൾ! വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെക്കുറിച്ച് റാണ ദഗ്ഗുബാട്ടി appeared first on Express Kerala.


