
ആധുനിക ആയുധ സാങ്കേതികവിദ്യയും പുരാണത്തിലെ പാശുപതാസ്ത്രവും തമ്മിലുള്ള സാമ്യത്തെക്കുറിച്ച് നടൻ ജഗദീഷ് നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമാകുന്നു. വെണ്ണല ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്തപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
പുരാണത്തിലെ പാശുപതാസ്ത്രത്തെ ആധുനിക കാലത്തെ ആണവായുധങ്ങളോടാണ് ജഗദീഷ് ഉപമിച്ചത്. അർജുനൻ പാശുപതാസ്ത്രത്തിനായി ശിവനെ തപസ്സ് ചെയ്തതും, ആയുധം നൽകുന്നതിന് മുൻപ് അർജുനന്റെ പ്രാപ്തി പരിശോധിക്കാൻ ഭഗവാൻ കിരാതവേഷത്തിൽ എത്തിയതും അദ്ദേഹം വിവരിച്ചു. ആണവായുധങ്ങൾ ആരുടെ കൈവശമുണ്ട്, അത് എപ്പോൾ, എങ്ങനെ ഉപയോഗിക്കും എന്നതിനെ ചൊല്ലി ഇന്ന് ഇറാനും അമേരിക്കയും തമ്മിൽ നടക്കുന്ന തർക്കങ്ങൾക്കും എത്രയോ മുൻപ് തന്നെ ഇത്തരം കാര്യങ്ങൾ പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നത് അത്ഭുതകരമാണെന്ന് അദ്ദേഹം പറഞ്ഞു.
Also Read: മരണം മുന്നിൽ കണ്ട നിമിഷങ്ങൾ! വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെക്കുറിച്ച് റാണ ദഗ്ഗുബാട്ടി
ആയുധം കൈവശം വെക്കുന്നതിനേക്കാൾ അത് എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കണം എന്നതാണ് പ്രധാനം എന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നതെന്ന് ജഗദീഷ് ഓർമ്മിപ്പിച്ചു. തന്റെ പക്കലുള്ള ഗാണ്ഡീവമൊഴികെ മറ്റെല്ലാ ആയുധങ്ങളും വെച്ച് കീഴടങ്ങേണ്ടി വന്നപ്പോഴാണ് അർജുനന് മുന്നിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ടത്. ചരിത്രമായാലും പുരാണമായാലും, വിനാശകാരിയായ ഒരു ആയുധം ലഭിച്ചാൽ അതിന്റെ പ്രയോഗത്തിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post “ആയുധം പ്രയോഗിക്കാൻ വിവേകം വേണം”; ഇറാൻ-അമേരിക്ക തർക്കത്തിനിടെ പാശുപതാസ്ത്രത്തെ ഓർമ്മിപ്പിച്ച് ജഗദീഷ് appeared first on Express Kerala.


