
വിവാദ ചലച്ചിത്രമായ ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിനെതിരെ നിയമപോരാട്ടവും വ്യാപകമായ പ്രതിഷേധവും ശക്തമാകുന്നു. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി നൽകിയ ഹർജിയിൽ കേരള ഹൈക്കോടതി സെൻസർ ബോർഡിനും നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സിനും നോട്ടീസ് അയച്ചു. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
കേരളത്തെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്ന വിമർശനം ട്രെയിലർ പുറത്തുവന്നതോടെ ശക്തമായിട്ടുണ്ട്. കേരളത്തിന്റെ മതസൗഹാർദ്ദത്തെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖർ പ്രതികരിച്ചു. സമൂഹത്തിൽ വിദ്വേഷം പടർത്തുന്ന ഇത്തരം ‘വിഷസൃഷ്ടികൾക്ക്’ എങ്ങനെ പ്രദർശനാനുമതി ലഭിക്കുന്നു എന്ന് മുഖ്യമന്ത്രി ആശ്ചര്യം പ്രകടിപ്പിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പ്രൊപ്പഗണ്ടയാണിതെന്ന് മന്ത്രി വി. ശിവൻകുട്ടിയും, കേരളത്തിന്റെ നേട്ടങ്ങളിൽ അസൂയയുള്ളവരാണ് ഇതിന് പിന്നിലെന്ന് മന്ത്രി സജി ചെറിയാനും വിമർശിച്ചു.
Also Read: “ഒറ്റപ്പെടൽ എന്ന സാമൂഹിക യാഥാർഥ്യം”; ‘സുഖമാണോ സുഖമാണ്’ ചിത്രത്തെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി
അതേസമയം, ട്രെയിലറിലെ ഒരു രംഗം സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും ഇടയാക്കിയിട്ടുണ്ട്. ഒരു ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗമാണ് ട്രോളൻമാർ ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ ബീഫ് വിഭവങ്ങളുടെ വൈവിധ്യവും മലയാളികൾക്ക് ഈ വിഭവത്തോടുള്ള പ്രിയവും ഉയർത്തിക്കാട്ടി ട്രോളുകൾ കൊണ്ട് ട്രെയിലറിനെ നേരിടുകയാണ് മലയാളികൾ. കേരളത്തിന്റെ മതനിരപേക്ഷതയെ തകർക്കാൻ ഇത്തരം സിനിമകൾക്ക് കഴിയില്ലെന്നാണ് സോഷ്യൽ മീഡിയയിലെ പൊതുവായ അഭിപ്രായം.
The post ‘കേരള സ്റ്റോറി 2’ ഹൈക്കോടതിയിൽ; സെൻസർ ബോർഡിന് നോട്ടീസ്, പ്രതിഷേധം ശക്തം appeared first on Express Kerala.


