
ട്വന്റി 20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെ സൂര്യകുമാർ യാദവും സംഘവും സൂപ്പർ എട്ടിലേക്ക് കുതിക്കുമ്പോൾ ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത പോരാട്ടങ്ങളാണ്. ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, അപ്രതീക്ഷിത കുതിപ്പ് നടത്തുന്ന സിംബാബ്‌വെ എന്നിവരടങ്ങുന്ന കരുത്തരുടെ ഗ്രൂപ്പിലേക്കാണ് ഇന്ത്യ പ്രവേശിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ആധിപത്യം പുലർത്തിയെങ്കിലും, വമ്പൻ ടീമുകളെ നേരിടാനൊരുങ്ങുമ്പോൾ ഇന്ത്യൻ നിരയിലെ ചില പോരായ്മകൾ ടീം മാനേജ്‌മെന്റിനെ ഗൗരവമായി ചിന്തിപ്പിക്കുന്നുണ്ട്.
Also Read: മൂന്ന് വട്ടം പൂജ്യം, എങ്കിലും അഭിഷേക് ശർമ തന്നെ ഒന്നാമൻ; ഐസിസി റാങ്കിംഗിൽ ഇന്ത്യൻ താരത്തിന് ആധിപത്യം
ബാറ്റിംഗ് നിരയിൽ ലോക ഒന്നാം നമ്പർ താരമായ അഭിഷേക് ശർമ്മയുടെ റൺ വരൾച്ചയാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രതിസന്ധി. ടൂർണമെന്റിലെ ടോപ്പ് സ്കോററാകുമെന്ന് പ്രവചിക്കപ്പെട്ട അഭിഷേകിന് ഗ്രൂപ്പ് ഘട്ടത്തിൽ അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞിട്ടില്ല. യുഎസ്എ, പാക്കിസ്ഥാൻ, നെതർലൻഡ്‌സ് എന്നിവർക്കെതിരെയുള്ള മത്സരങ്ങളിൽ ഉൾപ്പെടെ കഴിഞ്ഞ ഏഴ് ഇന്നിംഗ്സുകളിൽ അഞ്ച് തവണയാണ് താരം പൂജ്യത്തിന് പുറത്തായത്. താരം ഔട്ട് ഓഫ് ഫോമല്ല, മറിച്ച് ‘ഔട്ട് ഓഫ് റൺസാ’ണെന്നാണ് പരിശീലകർ വിലയിരുത്തുന്നതെങ്കിലും സൂപ്പർ എട്ടിലെ നിർണ്ണായക മത്സരങ്ങളിൽ അഭിഷേകിന്റെ ഫോം ഇന്ത്യക്ക് അനിവാര്യമാണ്.
മധ്യനിരയിൽ തിലക് വർമ്മയുടെ മെല്ലെപ്പോക്കും ടീമിന് തിരിച്ചടിയാകുന്നുണ്ട്. നാല് മത്സരങ്ങളിൽ നിന്ന് 106 റൺസ് നേടിയെങ്കിലും കേവലം 120 എന്ന കുറഞ്ഞ സ്ട്രൈക്ക് റേറ്റിലാണ് തിലക് ബാറ്റ് ചെയ്യുന്നത്. 2025-ന് മുൻപ് 164 സ്ട്രൈക്ക് റേറ്റ് ഉണ്ടായിരുന്ന താരത്തിന് പരിക്കിന് ശേഷം പഴയ വേഗത കണ്ടെത്താനായിട്ടില്ല. വിക്കറ്റിൽ നിലയുറപ്പിക്കാൻ കൂടുതൽ പന്തുകൾ നേരിടുകയും എന്നാൽ സ്കോറിംഗ് റേറ്റ് ഉയർത്തേണ്ട ഘട്ടത്തിൽ പുറത്താകുകയും ചെയ്യുന്ന തിലകിന്റെ ശൈലി സൂപ്പർ എട്ടിൽ ഇന്ത്യക്ക് വിനയാകാൻ സാധ്യതയുണ്ട്. നിലവിൽ ഇഷാൻ കിഷന്റെ അഗ്രസീവ് ബാറ്റിംഗാണ് അഭിഷേകിന്റെയും തിലകിന്റെയും പോരായ്മകൾ ഒരു പരിധിവരെ മറച്ചുപിടിക്കുന്നത്.
ബാറ്റിംഗിന് പുറമെ ഫീൽഡിംഗിലെ പിഴവുകളും ഇന്ത്യയെ പ്രതിരോധത്തിലാക്കുന്നു. ടൂർണമെന്റിൽ ഇതുവരെ 10 ക്യാച്ചുകളാണ് ഇന്ത്യൻ ഫീൽഡർമാർ കൈവിട്ടത്. ക്യാച്ചുകൾ പാഴാക്കുന്ന കാര്യത്തിൽ അയർലൻഡിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ. വമ്പൻ ടീമുകൾക്കെതിരെ കളിക്കുമ്പോൾ ഇത്തരം പിഴവുകൾ മത്സരഫലത്തെ തന്നെ ബാധിക്കുമെന്നതിനാൽ ഫീൽഡിംഗിൽ വലിയ മുന്നേറ്റം ഇന്ത്യക്ക് നടത്തിയേ മതിയാകൂ. ‘ക്യാച്ചസ് വിൻ മാച്ചസ്’ എന്ന തത്വം മറന്നാൽ സൂപ്പർ എട്ടിൽ ഇന്ത്യക്ക് കനത്ത വില നൽകേണ്ടി വരുമെന്ന് ഉറപ്പാണ്.
The post ടി20 ലോകകപ്പിൽ അജയ്യരായി സൂപ്പർ എട്ടിലേക്ക്; എങ്കിലും ഇന്ത്യയെ വേട്ടയാടി ഈ നാല് ‘തലവേദനകൾ’! appeared first on Express Kerala.


