തിരുവല്ല കാവുംഭാഗത്ത് പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. 17 വയസ്സുകാരിയായ അപർണ രമേശാണ് ആൺസുഹൃത്തുമായുണ്ടായ തർക്കത്തെത്തുടർന്ന് സ്വന്തം വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ചത്. സ്കൂളിലെ മോഡൽ പരീക്ഷ കഴിഞ്ഞ് മടങ്ങവേ കാവുംഭാഗം ജംഗ്ഷനിൽ വെച്ച് ആൺസുഹൃത്തായ ജാവേദുമായി (21) പെൺകുട്ടി തർക്കത്തിലേർപ്പെട്ടിരുന്നു. താൻ വാങ്ങിനൽകിയ മൊബൈൽ ഫോൺ ജാവേദ് എറിഞ്ഞുടയ്ക്കുകയും പെൺകുട്ടിയുടെ സഹോദരന് നൽകിയ ഫോൺ തിരികെ ആവശ്യപ്പെടുകയും ചെയ്തതാണ് തർക്കത്തിന് കാരണമായത്. ഇതിന് പിന്നാലെ വീട്ടിലെത്തിയ പെൺകുട്ടി ആത്മഹത്യ ചെയ്യുകയാണെന്ന് യുവാവിനെ ഫോണിൽ വിളിച്ചറിയിച്ച ശേഷമാണ് ജീവനൊടുക്കിയത്.
സംഭവസമയത്ത് പെൺകുട്ടിയുടെ മുത്തശ്ശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് ജാവേദ് വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാർ കാര്യങ്ങൾ അറിഞ്ഞതും ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചതും. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണവുമായി ബന്ധപ്പെട്ട് വായ്പൂര് സ്വദേശിയായ ജാവേദിനെ തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് സൂചന. തിരുവല്ലയിലെ പ്രമുഖ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ അപർണയുടെ മൃതദേഹം നിലവിൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
The post പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ; ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ appeared first on Express Kerala.


