ആലുവ വാഴക്കുളത്ത് അതിഥി തൊഴിലാളികൾക്ക് താമസിക്കാനെന്ന വ്യാജേന വീട് വാടകയ്ക്കെടുത്ത് വൻതോതിൽ കഞ്ചാവ് സൂക്ഷിച്ച ബംഗാൾ സ്വദേശി പോലീസിന്റെ പിടിയിലായി. മൂർഷിദാബാദ് സ്വദേശിയായ റുബെൽ മുല്ലയെ (25) ആണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെത്തുടർന്ന് ടി.എം.ജെ നഗറിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 51 കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ചാക്കുകളിലും തറയിലുമായി കൂട്ടിയിട്ട നിലയിലായിരുന്നു കഞ്ചാവ്. കൂടാതെ, തൂക്കി വിൽക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പോലീസ് ഇവിടെ നിന്നും പിടിച്ചെടുത്തു.
പകൽ സമയം തൊഴിലാളികൾ ജോലിക്ക് പോയിരിക്കുകയാണെന്ന് പറഞ്ഞ് നാട്ടുകാരെ വിശ്വസിപ്പിച്ചായിരുന്നു പ്രതിയുടെ പ്രവർത്തനം. രാത്രികാലങ്ങളിൽ മാത്രം വീട്ടിലെത്തിയിരുന്ന ഇയാൾ അതീവ രഹസ്യമായാണ് ഇടപാടുകൾ നടത്തിയിരുന്നത്. പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള സംഘം തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതിയെ കുടുക്കിയത്. ഇൻസ്പെക്ടർ മനോജ് കെ.എൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അന്വേഷണസംഘത്തിലുണ്ടായിരുന്നു. ഇത്രയും വലിയ അളവിൽ കഞ്ചാവ് എവിടെ നിന്ന് എത്തിച്ചു എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
The post തൊഴിലാളികൾക്കെന്ന പേരിൽ വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് വില്പന; ബംഗാൾ സ്വദേശി പിടിയിൽ appeared first on Express Kerala.


