
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തനിക്കെതിരെയുള്ള പോലീസ് നടപടി സർക്കാരിന്റെ പ്രതികാരമാണെന്ന് തന്ത്രി കണ്ഠരര് രാജീവര്. കോടതി പുറപ്പെടുവിച്ച ജാമ്യ ഉത്തരവിലാണ് തന്ത്രിയുടെ ഈ വാദങ്ങൾ വ്യക്തമാക്കുന്നത്. യുവതീ പ്രവേശന സമയത്ത് ആചാര ലംഘനത്തെ എതിർത്തതിലുള്ള വിരോധമാണ് തന്നെ കേസിൽ കുടുക്കാൻ കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു. സന്നിധാനത്തുണ്ടായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ഭരണകക്ഷിയിലെ പ്രമുഖർക്കും തന്നോട് വ്യക്തിപരമായ രോഷമുണ്ടെന്നും ജാമ്യഹർജിയിൽ തന്ത്രി ചൂണ്ടിക്കാട്ടി.
ഭരണകക്ഷി നേതാക്കൾക്കൊപ്പം തന്ത്രിക്കും സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്ന് വരുത്തിത്തീർക്കാൻ മനഃപൂർവം കഥകൾ മെനയുകയായിരുന്നുവെന്നാണ് തന്ത്രിയുടെ പക്ഷം. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും തന്ത്രിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ക്ഷേത്രത്തിൽ താന്ത്രികപരമായ അധികാരങ്ങൾ മാത്രമാണ് തനിക്കുള്ളതെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Also Read: ശബരിമല സ്വർണ്ണക്കൊള്ള കേസ്; എ പത്മകുമാറിന് ജാമ്യം
ഈ ഘട്ടത്തിൽ സ്വർണ്ണക്കൊള്ളയുമായി തന്ത്രിക്ക് നേരിട്ടുള്ള ബന്ധം തെളിയിക്കാൻ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് കോടതി വിലയിരുത്തി. ഇത് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (SIT) വലിയ തിരിച്ചടിയായി. തന്ത്രിയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച കോടതി, കർശനമായ ഉപാധികളോടെയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. സർക്കാർ മനഃപൂർവം വേട്ടയാടുന്നു എന്ന തന്ത്രിയുടെ വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും.
The post ശബരിമല സ്വർണ്ണക്കൊള്ള! ‘എന്നെ കുടുക്കിയത് സർക്കാരിന്റെ പ്രതികാരം’; തുറന്നടിച്ച് തന്ത്രി കണ്ഠരര് രാജീവര് appeared first on Express Kerala.


