
യുഡിഎഫ് അധികാരത്തിലെത്തിയാൽ ആലുവയിലെ കടുത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിമാനത്താവളത്തെയും തുറമുഖത്തെയും ബന്ധിപ്പിക്കുന്ന എയർപോർട്ട്-സീപോർട്ട് റോഡിന്റെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’യ്ക്ക് ആലുവയിൽ ലഭിച്ച സ്വീകരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയിലെ പ്രധാന ഗതാഗത പ്രശ്നങ്ങളിലൊന്നായ ആലുവയിലെ തിരക്ക് പരിഹരിക്കാൻ കൃത്യമായ വികസന പദ്ധതികൾ യുഡിഎഫ് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ആരോഗ്യരംഗം തകർന്ന് ‘വെന്റിലേറ്ററിലായ’ അവസ്ഥയിലാണെന്ന് സതീശൻ വിമർശിച്ചു. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയുടെയും ചികിത്സാ പിഴവ് മൂലം ദുരിതത്തിലായ മറ്റുള്ളവരുടെയും കാര്യത്തിൽ സർക്കാർ കാട്ടുന്നത് കടുത്ത അവഗണനയാണെന്ന് അദ്ദേഹം ആരോപിച്ചു. ചികിത്സാ പിഴവുകൾ ആവർത്തിക്കുമ്പോഴും വെറും റിപ്പോർട്ടുകളിൽ ഒതുങ്ങുന്ന നടപടികളാണ് ആരോഗ്യവകുപ്പിന്റേത്. ദുരിതബാധിതരായ ഹർഷിനയെപ്പോലുള്ളവരെ സഹായിക്കാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ പ്രതിപക്ഷമാണ് അവരുടെ ചികിത്സാ ചെലവുകൾ ഏറ്റെടുത്ത് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
The post യുഡിഎഫ് വന്നാൽ ആലുവയിലെ കുരുക്കഴിയും, എയർപോർട്ട്-സീപോർട്ട് റോഡ് പൂർത്തിയാക്കും; വി.ഡി. സതീശൻ appeared first on Express Kerala.


