
ആലപ്പുഴ: കെഎസ്ആർടിസി യാത്രക്കാർക്കായി അവതരിപ്പിച്ച ‘ചലോ’ ട്രാവൽ കാർഡുകളുടെ വിതരണത്തിൽ കമ്മീഷൻ തട്ടിയെടുക്കാൻ ഉദ്യോഗസ്ഥൻ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ ഡിപ്പോ കേന്ദ്രീകരിച്ചാണ് ഗുരുതരമായ അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്.
ഓരോ ചലോ കാർഡ് വിൽക്കുമ്പോഴും കണ്ടക്ടർമാർക്കും മറ്റു ജീവനക്കാർക്കും ലഭിക്കേണ്ട നിശ്ചിത കമ്മീഷൻ തുക, ഒരു ഉദ്യോഗസ്ഥൻ തന്റെ ഇഷ്ടക്കാരെ മാത്രം ഉപയോഗിച്ച് കാർഡുകൾ വിൽപന നടത്തി കൈക്കലാക്കി എന്നാണ് പരാതി. കാർഡ് വിൽപനയും സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കമ്മീഷൻ തർക്കവും കഴിഞ്ഞ ദിവസം ആലപ്പുഴ ഡിപ്പോയിൽ ജീവനക്കാർ തമ്മിലുള്ള കൈയാങ്കളിയിൽ കലാശിച്ചിരുന്നു. ഇതോടെയാണ് അഴിമതി വിവരങ്ങൾ പുറത്തുവന്നത്.
Also Read: കാസർകോട് 16കാരിയെ പീഡിപ്പിച്ച സംഭവം; മുഖ്യപ്രതി 15-കാരൻ, പീഡനം നടന്നത് ബന്ധുവിൻ്റെ അറിവോടെ
ബസുകളിൽ പരസ്യം പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കമ്മീഷൻ ഇടപാടുകളെക്കുറിച്ചും നേരത്തെ പരാതികൾ ഉയർന്നിരുന്നു. സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. കൃത്യമായ തെളിവുകൾ ലഭിച്ചതായാണ് സൂചന. ജീവനക്കാർ തമ്മിലുണ്ടായ അടിപിടിയിൽ യൂണിറ്റ് മേധാവി പോലീസിൽ പരാതി നൽകുകയും സി.എം.ഡിക്ക് റിപ്പോർട്ട് കൈമാറുകയും ചെയ്തിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥനെതിരെ ഉടൻ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.
The post കെഎസ്ആർടിസി ചലോ കാർഡിലും ‘കമ്മീഷൻ കളി’; ആലപ്പുഴയിൽ ഉദ്യോഗസ്ഥനെതിരെ വിജിലൻസ് അന്വേഷണം appeared first on Express Kerala.


