നാട്ടിക : കോൺഗ്രസ് വനിതാ നേതാവും മുൻ തളിക്കുളം ഗ്രാമ പഞ്ചായത്തംഗവുമായ എ ടി നേനയെ കൂട്ടറിൽ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ തളിക്കുളം പത്താം കല്ല് പടിഞ്ഞാറ് തണ്ടയാംപറമ്പിൽ ക്ഷേത്രത്തിനടുത്താണ് സംഭവം.
പത്താം കല്ലിൽ നിന്നും ബീച്ച് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന നേനയുടെ സ്‌കൂട്ടറിൽ അതേ ദിശയിൽ നിന്ന് വന്ന കാർ ഉരസിയതായി പറയുന്നു. തുടർന്ന് പൂരം നടക്കുന്ന തണ്ടയാംപറമ്പിൽ ക്ഷേത്രത്തിലേക്ക് തിരിയുന്ന ഭാഗത്ത് സ്‌കൂട്ടർ നിർത്തി നേന കാർ ഡ്രൈവറോട് വാഹനം ഇങ്ങനെ ഓടിക്കരുതെന്ന് പറഞ്ഞു.
ഇതേ തുടർന്ന് ക്ഷുഭിതനായ കാർ ഡ്രൈവർ കാർ പുറകോട്ടെടുത്ത് മുന്നോട്ട് കുതിച്ച് സ്‌കൂട്ടറിൽ ഇടിപ്പിച്ചു. പിന്നാലെ നേന റോഡിലേയ്ക്ക് തെറിച്ചു വീണു. സാരമായി പരുക്കേൽക്കാതിരുന്നതിനാൽ ഉടനെ ചാടി എഴുന്നേറ്റുവെങ്കിലും കാർ വീണ്ടും സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാർ ഓടികൂടിയെങ്കിലും കാറിലുണ്ടായിരുന്നയാൾ മഴു ഉയർത്തി ഇവർക്ക് നേരെ തിരിയുകയായിരുന്നു. ഭീഷണിയും മുഴക്കിയതായും പറയുന്നു. തുടർന്ന് ഇവർ കാറുമായി സ്ഥലം വിട്ടു.
വിവരം അറിയിച്ചതോടെ പൊലിസെത്തി കാറിലുണ്ടായിരുന്ന ക്ഷേത്രത്തിനടുത്തുള്ള ബൈജൂ എന്നയാളെ കസ്റ്റഡിയിലെടുത്തു. സ്കൂട്ടർ യാത്രികയായ നേന കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. സ്നേഹതീരം പാർക്കിലെ മാനേജരാണ്.

