
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനം വൈകാൻ സാധ്യത. സ്ഥാനാർത്ഥി നിർണ്ണയത്തിന് അന്തിമ രൂപം നൽകാൻ നാളെ ചേരാനിരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം മാറ്റി വെച്ചു. സിറ്റിംഗ് മണ്ഡലങ്ങളിലും തർക്കമില്ലാത്ത സീറ്റുകളിലും അടുത്ത ആഴ്ചയോടെ പ്രഖ്യാപനം നടത്താനായിരുന്നു ആദ്യ നീക്കമെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് യോഗം മാറ്റിയത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ധൃതിയില്ലെന്നും തെരഞ്ഞെടുപ്പ് തീയതി വന്ന ശേഷം മതി പ്രഖ്യാപനമെന്നുമാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിൻ്റെ നിലപാട്.
പ്രതിപക്ഷ നേതാവ് നയിക്കുന്ന രാഷ്ട്രീയ യാത്രക്കിടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് പാർട്ടിയിൽ പൊട്ടിത്തെറികൾക്ക് ഇടയാക്കിയേക്കുമെന്ന് നേതൃത്വം ഭയക്കുന്നുണ്ട്. സീറ്റ് ലഭിക്കാത്തവർ പാർട്ടി വിട്ടുപോകാനുള്ള സാധ്യതയും പ്രചാരണം നേരത്തെ തുടങ്ങുന്നതിലൂടെയുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും കണക്കിലെടുത്താണ് ഈ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം മാത്രം പട്ടിക പുറത്തുവിട്ടാൽ മതിയെന്ന ധാരണയിലാണ് ഇപ്പോൾ ഹൈക്കമാൻഡും സംസ്ഥാന നേതാക്കളും എത്തിയിരിക്കുന്നത്.
Also Read: മഹിളാ കോൺഗ്രസ് നേതാവ് ആർ. രശ്മി ബിജെപിയിൽ; അംഗത്വം നൽകി രാജീവ് ചന്ദ്രശേഖർ
അതേസമയം, മുന്നണിക്കുള്ളിലെ സീറ്റ് വിഭജന ചർച്ചകൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. പി.കെ. കുഞ്ഞാലിക്കുട്ടി നാളെ ഡൽഹിയിൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. സീറ്റ് കൈമാറ്റ ചർച്ചകളുടെ വേഗത കൂട്ടുക, തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ കോൺഗ്രസ് ഇടപെടുക തുടങ്ങിയവയാണ് ലീഗിൻ്റെ പ്രധാന ആവശ്യങ്ങൾ. തിരുവമ്പാടി, തവനൂർ, പട്ടാമ്പി തുടങ്ങിയ സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസും ലീഗും തമ്മിലുള്ള തർക്കം പരിഹരിക്കപ്പെടാത്തതും ചർച്ചകൾ മെല്ലെപ്പോക്കിലാകാൻ കാരണമായിട്ടുണ്ട്.
The post കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകും; സീറ്റ് ചർച്ചകൾ സജീവം appeared first on Express Kerala.


