
ഡൽഹി-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന്റെയും, മീററ്റ് മെട്രോയുടെയും ശേഷിക്കുന്ന ഭാഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആദ്യത്തെ ‘നമോ ഭാരത്’ ട്രെയിൻ ശൃംഖലയുടെ പൂർത്തീകരണത്തോടെ ഡൽഹിയിലെ സരായ് കാലെ ഖാൻ മുതൽ മീററ്റിലെ മോഡിപുരം വരെയുള്ള യാത്ര ഇനി ഒരു മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ സാധ്യമാകും. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയുള്ള ആർ.ആർ.ടി.എസും, 120 കിലോമീറ്റർ വേഗതയുള്ള മീററ്റ് മെട്രോയും പ്രാദേശിക യാത്രാസൗകര്യങ്ങളിൽ വലിയ വിപ്ലവമാണ് സൃഷ്ടിക്കാൻ പോകുന്നത്.
ഉദ്ഘാടനം ചെയ്യപ്പെടുന്ന പാതകളിൽ ഡൽഹിയിലെ സരായ് കാലെ ഖാൻ മുതൽ ന്യൂ അശോക് നഗർ വരെയുള്ള 5 കിലോമീറ്റർ ഭാഗവും മീററ്റ് സൗത്ത് മുതൽ മോഡിപുരം വരെയുള്ള 21 കിലോമീറ്റർ ഭാഗവും ഉൾപ്പെടുന്നു. ഇതിൽ സരായ് കാലെ ഖാൻ സ്റ്റേഷൻ റെയിൽവേ, മെട്രോ, ബസ് സർവീസുകളെ ഒന്നിപ്പിക്കുന്ന ഒരു പ്രധാന മൾട്ടി-മോഡൽ ഹബ്ബായിട്ടാണ് വികസിപ്പിച്ചിരിക്കുന്നത്. മീററ്റ് മെട്രോയ്ക്ക് ആകെ 13 സ്റ്റേഷനുകളാണുള്ളത്, ഇതിൽ നാല് പ്രധാന സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ആർ.ആർ.ടി.എസ് ട്രെയിനുകളിലേക്ക് മാറിക്കയറാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Also Read: ഭർത്താവ് ഒന്നു തല്ലിയാൽ ക്രൂരതയോ ആത്മഹത്യാ പ്രേരണയോ ആകില്ല! ഗുജറാത്ത് ഹൈക്കോടതി
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗാസിയാബാദിലും മീററ്റിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 11.30-ഓടെ മീററ്റിലെത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിക്കും. ഉച്ചയ്ക്ക് 12.30-ന് ശതാബ്ദി നഗർ സ്റ്റേഷനിൽ വെച്ച് നമോ ഭാരത് ട്രെയിനും മീററ്റ് മെട്രോയും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് മീററ്റ് സൗത്ത് സ്റ്റേഷൻ വരെ അദ്ദേഹം മെട്രോയിൽ യാത്ര ചെയ്യുകയും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്യും.
ട്രെയിൻ സർവീസുകൾക്ക് പുറമെ ഏകദേശം 12,930 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ഈ ചടങ്ങിൽ നിർവ്വഹിക്കും. തുടർന്ന് മൊഹിയുദ്ദീൻപൂരിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. യാത്രാസമയം കുറയ്ക്കാനും നഗരങ്ങളിലെ തിരക്ക് ലഘൂകരിക്കാനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതികൾ ഡൽഹി-എൻ.സി.ആർ മേഖലയിലെ ഗതാഗത സംവിധാനത്തിന്റെ മുഖച്ഛായ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.
The post ഡൽഹി-മീററ്റ് യാത്രാ വിപ്ലവം; നമോ ഭാരത് ട്രെയിനും മീററ്റ് മെട്രോയും പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും appeared first on Express Kerala.


