
അഹമ്മദാബാദ്: 2024 ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോടേറ്റ കയ്പ്പേറിയ തോൽവിയെക്കുറിച്ച് മനസ്സുതുറന്ന് ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൺ ഡി കോക്ക്. അഹമ്മദാബാദിൽ ഇന്ത്യക്കെതിരായ നിർണ്ണായകമായ സൂപ്പർ 8 മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാർബഡോസിലെ ആ തോൽവിക്ക് ശേഷം ടീമിലെ ആരും തന്നെ ആ മത്സരത്തെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ആ ഓർമ്മകൾ പാടെ ഉപേക്ഷിച്ചുവെന്നുമാണ് താരം വെളിപ്പെടുത്തിയത്.
“സത്യം പറഞ്ഞാൽ, ആ ഫൈനലിന് ശേഷം ഞങ്ങൾ അതിനെക്കുറിച്ച് സംസാരിക്കുന്നത് നിർത്തി. മറക്കാൻ ആഗ്രഹിക്കുന്ന നിമിഷങ്ങളാണത്. വീട്ടിലേക്ക് മടങ്ങിയ ശേഷം ഞങ്ങൾ ഓരോരുത്തരും വ്യക്തിപരമായ രീതിയിലാണ് ആ വിഷമത്തിൽ നിന്ന് കരകയറിയത്. അതിന് ശേഷം ടീമംഗങ്ങൾ ഒത്തുകൂടിയപ്പോഴും ആ മത്സരത്തെക്കുറിച്ച് ഒരു ചർച്ചയും ഉണ്ടായിട്ടില്ല,” ഡി കോക്ക് പറഞ്ഞു. സമ്മർദ്ദത്തെ ആര് മികച്ച രീതിയിൽ അതിജീവിക്കുന്നുവോ അവർക്കായിരിക്കും ഇന്നത്തെ മത്സരത്തിൽ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം മഴ മുടക്കുമോ ? ലോകകപ്പ് ആവേശം അഹമ്മദാബാദിലേക്ക്!
2024 ലോകകപ്പ് ഫൈനലിൽ അവസാന 30 പന്തിൽ 30 റൺസ് മാത്രം മതിയായിരുന്ന ദക്ഷിണാഫ്രിക്കയുടെ കയ്യിൽ നിന്നാണ് ഇന്ത്യ കിരീടം തട്ടിയെടുത്തത്. ഹെന്റിച്ച് ക്ലാസൻ തകർത്തടിക്കുമ്പോൾ പ്രോട്ടീസ് കിരീടം ഉറപ്പിച്ചതായിരുന്നു. എന്നാൽ ഹാർദിക് പാണ്ഡ്യയുടെ ബ്രേക്ക് ത്രൂവും സൂര്യകുമാർ യാദവിന്റെ തകർപ്പൻ ക്യാച്ചും ഇന്ത്യൻ ബൗളർമാരുടെ കൃത്യതയും കളി ഇന്ത്യയുടെ പക്ഷത്തെത്തിക്കുകയായിരുന്നു.
ആ ഫൈനലിന്റെ ആവർത്തനമെന്നോണം ഇന്ന് രാത്രി ഏഴ് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇരുടീമുകളും വീണ്ടും നേർക്കുനേർ വരികയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെയാണ് ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും വരവ്. പാകിസ്ഥാനെയും യുഎസ്എയെയും തകർത്ത ആത്മവിശ്വാസത്തിൽ സൂര്യകുമാർ യാദവും സംഘവും ഇറങ്ങുമ്പോൾ, ന്യൂസിലൻഡിനെയും അഫ്ഗാനിസ്ഥാനെയും വീഴ്ത്തിയ കരുത്തിലാണ് പ്രോട്ടീസ് പട വരുന്നത്.
The post പഴയ പക വീട്ടാൻ ദക്ഷിണാഫ്രിക്ക? ഇനിയൊരു സംസാരമില്ല, ആ തോല്‍വി ഞങ്ങള്‍ മറന്നു; ക്വിന്റണ്‍ ഡി കോക്ക് appeared first on Express Kerala.


