യു.ഡി.എഫ് അധികാരത്തിലെത്തിയാൽ സംസ്ഥാന ഖജനാവ് പണം കൊണ്ട് നിറയ്ക്കുമെന്നും തകർന്നുകിടക്കുന്ന കേരളത്തിന്റെ സമ്പദ്ഘടനയെ വീണ്ടെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പെരുമ്പാവൂരിലും പട്ടിമറ്റത്തും നടന്ന ‘പുതുയുഗയാത്ര’യുടെ സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് ലക്ഷം കോടി രൂപയുടെ ഭീമമായ കടബാധ്യത മലയാളിയുടെ തലയിൽ വെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ കാലാവധി പൂർത്തിയാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ രണ്ട് വർഷമായി കൃത്യമായ ഗൃഹപാഠം ചെയ്താണ് യു.ഡി.എഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സതീശൻ അവകാശപ്പെട്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറിയെന്നും സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ആശുപത്രികളിൽ മരുന്നില്ലാത്ത അവസ്ഥയാണെന്നും മരുന്ന് കമ്പനികൾക്ക് കോടിക്കണക്കിന് രൂപ സർക്കാർ നൽകാനുണ്ടെന്നും പട്ടിമറ്റത്തെ യോഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: തന്ത്രിയുടെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരം; കെ.സി. വേണുഗോപാൽ കണ്ഠര് രാജീവരർക്ക് പിന്തുണയുമായി രംഗത്ത്
പെരുമ്പാവൂരിലെ സ്വീകരണത്തിൽ പ്രാദേശിക എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ അടുത്ത സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാതിരുന്നത് പ്രവർത്തകർക്കിടയിൽ ചർച്ചയായി. മറ്റ് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി സൂചനകൾ നൽകിയ സതീശൻ, പെരുമ്പാവൂർ യു.ഡി.എഫിന്റെ കോട്ടയാണെന്നും ചരിത്ര ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും പറഞ്ഞെങ്കിലും എൽദോസിന്റെ പേര് പരാമർശിച്ചില്ല. ഇത് സ്ഥാനാർത്ഥിത്വം സംബന്ധിച്ച അണികൾക്കിടയിൽ വലിയ ആകാംക്ഷയ്ക്ക് കാരണമായിട്ടുണ്ട്.
ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്ത സമ്മേളനങ്ങളിൽ എം.എൽ.എമാരായ എൽദോസ് കുന്നപ്പിള്ളി, അൻവർ സാദത്ത്, റോജി എം. ജോൺ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു. അമ്പലമേട് വ്യവസായ മേഖലയിലെ തൊഴിലാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവർത്തകരാണ് പട്ടിമറ്റത്തെ സ്വീകരണത്തിന് എത്തിയത്. ജപ്തി ഭീഷണി നേരിടുന്ന സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും വി.ഡി സതീശൻ ആരോപിച്ചു.
The post “ഖജനാവ് നിറയ്ക്കും, കേരളത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കും”; പിണറായി സർക്കാരിനെതിരെ വി.ഡി. സതീശൻ appeared first on Express Kerala.


