
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സഭയിൽ ഭരണ-പ്രതിപക്ഷ വാഗ്വാദത്തിന് വഴിയൊരുക്കി. സ്വർണ്ണക്കൊള്ള വിഷയത്തിൽ മന്ത്രി വി.എൻ. വാസവന്റെ രാജി ആവശ്യപ്പെട്ട് നിയമസഭാ കവാടത്തിൽ രണ്ട് എംഎൽഎമാർ നടത്തുന്ന സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യത്തിൽ കെ. ബാബുവാണ് വിഷയം സഭയിൽ ഉന്നയിച്ചത്. സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ നിയമസഭ പ്രക്ഷുബ്ധമായി.
ചോദ്യോത്തര വേളയിൽ മന്ത്രി എം.ബി. രാജേഷ് പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിയായ തന്ത്രിക്ക് സർക്കാർ എന്ത് പ്രത്യേക പരിഗണനയാണ് നൽകുന്നതെന്ന് ചോദിച്ച മന്ത്രി, പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ചു. നാരങ്ങാവെള്ളം കലക്കി ബിജെപിക്ക് കൊടുക്കാൻ കാത്തിരിക്കുകയാണ് മുസ്ലിം ലീഗെന്നും, സഭയിലിരിക്കുന്ന കോൺഗ്രസുകാരിൽ എത്രപേർ നാളെ ആ പാർട്ടിയിൽ ഉണ്ടാകുമെന്ന് ആർക്കും പറയാൻ കഴിയില്ലെന്നും മന്ത്രി പരിഹസിച്ചു. തങ്ങളൊഴികെ സ്വർണ്ണം മോഷ്ടിച്ച എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നതാണോ യുഡിഎഫ് നിലപാടെന്നും മന്ത്രി എം.ബി. രാജേഷ് ചോദിച്ചു.
The post നിയമസഭയിൽ സ്വർണ്ണക്കൊള്ള കേസ് പുകയുന്നു; നടുത്തളത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം appeared first on Express Kerala.


