
കേരളത്തിന്റെ സമുദ്ര-വ്യാവസായിക മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് 2000 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ വരുന്നു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.ഒ.സി.എൽ, കോൺകോർ, സി.ഡബ്ല്യു.സി എന്നിവയുമായി ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങോടെ വിഴിഞ്ഞത്തെ അന്താരാഷ്ട്ര ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റാനുള്ള നിർണ്ണായക നീക്കത്തിനാണ് തുടക്കമായത്. വെറുമൊരു തുറമുഖം എന്നതിലുപരി, സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ മാറ്റുന്ന ഒരു വ്യവസായ ആവാസവ്യവസ്ഥയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് തുറമുഖം പ്രവർത്തിക്കുന്നതെങ്കിലും ഇന്ധന വിതരണം, റെയിൽ ഗതാഗതം തുടങ്ങിയ തന്ത്രപ്രധാന മേഖലകൾ പൊതുമേഖലയിൽ തന്നെ നിലനിർത്തുന്ന ‘കേരള മാതൃക’യാണ് പദ്ധതിയിൽ സ്വീകരിച്ചിരിക്കുന്നത്. ഇത് ചരക്ക് നീക്കത്തിലെ കുത്തകവൽക്കരണം തടയാനും വ്യാപാരികൾക്ക് കുറഞ്ഞ നിരക്കിൽ സേവനങ്ങൾ ലഭ്യമാക്കാനും സഹായിക്കും. ചരക്ക് കൈമാറ്റം കൂടുതൽ സുഗമമാക്കുന്നതിനൊപ്പം സമുദ്ര സുരക്ഷ ഉറപ്പാക്കാനും ഈ പുതിയ ലോജിസ്റ്റിക്സ് പ്ലാൻ വിഴിഞ്ഞത്തെ പ്രാപ്തമാക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക പരിവർത്തനത്തിൽ വിസിൽ ഇനി നിർണ്ണായക പങ്ക് വഹിക്കുമെന്ന് ഇതോടെ ഉറപ്പായി.
The post വിഴിഞ്ഞം ലോകോത്തര ഹബ്ബാകുന്നു; 2000 കോടിയുടെ വികസന പദ്ധതികൾക്ക് ധാരണയായി appeared first on Express Kerala.


