
2012 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ച സ്വദേശികളായ എല്ലാ പുരുഷന്മാർക്കും 18 വയസ് തികയുമ്പോൾ സൈനിക സേവനം നിർബന്ധമാക്കിക്കൊണ്ട് കുവൈത്ത് പുതിയ ഉത്തരവിറക്കി. ദേശീയ സുരക്ഷ ശക്തമാക്കുന്നതിനും യുവാക്കളിൽ രാജ്യസ്നേഹം വളർത്തുന്നതിനുമായി 2015-ലെ നിയമത്തിലാണ് ആവശ്യമായ ഭേദഗതികൾ വരുത്തിയത്. പുതിയ ഭേദഗതി പ്രകാരം സൈനിക സേവനത്തിനായി പേര് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി 60 ദിവസത്തിൽ നിന്നും 180 ദിവസമായി വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു കുടുംബത്തിൽ ഒരേയൊരു ആൺകുട്ടി മാത്രമേയുള്ളൂ എങ്കിൽ ആ വ്യക്തിയെ സേവനത്തിൽ നിന്ന് ഒഴിവാക്കാൻ നിയമം അനുവദിക്കുന്നുണ്ട്.
സർക്കാർ-സ്വകാര്യ മേഖലകളിലെ ജോലികൾക്കും സ്വതന്ത്ര തൊഴിൽ ലൈസൻസുകൾക്കും സൈനിക സേവനം സംബന്ധിച്ച സർട്ടിഫിക്കറ്റ് ഇനിമുതൽ നിർബന്ധമായിരിക്കും. സേവനം പൂർത്തിയാക്കിയവർക്കോ, നിയമപരമായി ഒഴിവാക്കപ്പെട്ടവർക്കോ അല്ലെങ്കിൽ സേവനം നീട്ടിവെച്ചവർക്കോ മാത്രമേ ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കൂ. സജീവ സേവനം പൂർത്തിയാക്കിയവർ തുടർന്നുള്ള 10 വർഷത്തേക്ക് വർഷത്തിൽ 30 ദിവസം വീതം റിസർവ് സേവനത്തിന്റെ ഭാഗമാകണം. മയക്കുമരുന്ന് ഉപയോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ പൂർത്തിയാകുന്നത് വരെ സേവനത്തിൽ ഇളവ് നൽകും. എന്നാൽ സേവനത്തിന് ഹാജരാകാതിരിക്കുകയോ വീഴ്ച വരുത്തുകയോ ചെയ്യുന്നവർക്ക് തടവും പിഴയും ഉൾപ്പെടെയുള്ള കർശന ശിക്ഷകളാണ് നിയമം വിഭാവനം ചെയ്യുന്നത്.
Also Read: ഷാർജയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; സർക്കാർ സ്ഥാപനങ്ങൾക്ക് നാല് ദിവസം അവധി
സായുധ സേന, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ്, ഫയർ ഫോഴ്സ് എന്നിങ്ങനെ നാല് പ്രധാന മേഖലകളിലായാണ് യുവാക്കളെ നിയമിക്കുക. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവരാണെങ്കിൽ സൈനിക സേവന കാലയളവിലും അവർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തടസ്സമില്ലാതെ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, സൈന്യത്തിൽ ചെലവഴിക്കുന്ന കാലയളവ് അവരുടെ ഔദ്യോഗിക തൊഴിൽ പരിചയത്തിന്റെ ഭാഗമായി കണക്കാക്കുകയും ചെയ്യും. രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകരാൻ ലക്ഷ്യമിട്ടുള്ള ഈ നടപടി കുവൈത്ത് യുവാക്കൾക്കിടയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്.
The post കുവൈത്തിൽ യുവാക്കൾക്ക് സൈനിക സേവനം നിർബന്ധം! പുതിയ നിയമം എത്തി appeared first on Express Kerala.



