
കേരളത്തിലെ 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്കായി ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പ്രതിമാസം 2,000 രൂപ വീതമാണ് ഓരോ ഗുണഭോക്താവിനും ലഭിക്കുക. ബാങ്ക് അക്കൗണ്ട് നൽകിയിട്ടുള്ള 26.62 ലക്ഷം പേർക്ക് നേരിട്ടും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി വീടുകളിലും പെൻഷൻ എത്തിക്കാനുള്ള സജ്ജീകരണങ്ങൾ സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായവർക്ക് അതത് ബോർഡുകൾ വഴിയായിരിക്കും തുക ലഭ്യമാകുക.
ദേശീയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട 8.46 ലക്ഷം പേർക്കുള്ള കേന്ദ്രവിഹിതം ലഭ്യമാകാത്ത സാഹചര്യത്തിലും, ജനങ്ങൾക്ക് പെൻഷൻ മുടങ്ങരുതെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നേരിട്ട് തുക അനുവദിച്ചിട്ടുണ്ട്. പെൻഷൻ വിതരണത്തിൽ വലിയ മുന്നേറ്റമാണ് എൽ.ഡി.എഫ് സർക്കാർ കാഴ്ചവെച്ചിട്ടുള്ളതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 9,011 കോടി രൂപ മാത്രം വിതരണം ചെയ്ത സ്ഥാനത്ത്, ഈ സർക്കാർ ഇതുവരെ 49,433.83 കോടി രൂപയാണ് ക്ഷേമപെൻഷനായി ജനങ്ങളിലേക്ക് എത്തിച്ചത്.
Also Read; ‘നമ്മുടെ കേരളം’ വരുന്നു; 150-ലേറെ സർക്കാർ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ
യു.ഡി.എഫ് ഭരണകാലത്ത് പ്രതിമാസം 600 രൂപയായിരുന്ന പെൻഷൻ തുക ഘട്ടംഘട്ടമായാണ് നിലവിലെ സർക്കാർ 2,000 രൂപയിലേക്ക് ഉയർത്തിയത്. കുടിശികയില്ലാതെ എല്ലാ മാസവും കൃത്യമായി പെൻഷൻ വിതരണം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ആരോഗ്യമേഖലയെ തകർക്കാൻ ശ്രമിക്കുന്നവർക്കിടയിലും സാമൂഹിക സുരക്ഷാ പദ്ധതികൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാരിന്റെ തീരുമാനം.
The post ക്ഷേമ പെൻഷൻ നാളെ മുതൽ; 62 ലക്ഷം പേർക്ക് 2,000 രൂപ വീതം ലഭിക്കും appeared first on Express Kerala.



