ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാരായ കുട്ടികളിൽ അഞ്ചിലൊരാൾക്ക് ആഗ്രഹിക്കാതെ തന്നെ അശ്ലീല ദൃശ്യങ്ങളോ നഗ്നചിത്രങ്ങളോ ലഭിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് മെറ്റയുടെ സർവേ റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. 13 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളിലെ അനുഭവങ്ങൾ അടിസ്ഥാനമാക്കി മെറ്റ തന്നെ നടത്തിയ സർവേയിലെ വിവരങ്ങളാണിത്. കാലിഫോർണിയയിലെ കോടതിയിൽ സമർപ്പിച്ച രേഖകൾ വഴി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. 2021-ൽ നടത്തിയ ഈ സർവേയിലെ വിവരങ്ങൾ പുറത്തുവിടാൻ ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി വിമുഖത കാണിച്ചിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കുട്ടികളായ ഉപഭോക്താക്കൾക്ക് മാനസികവും ശാരീരികവുമായ ദോഷങ്ങൾ ഉണ്ടാക്കുന്നു എന്ന ആരോപണത്തിൽ മെറ്റാ ആഗോളതലത്തിൽ വലിയ പ്രതിസന്ധി നേരിടുകയാണ്. ആസക്തിയുണ്ടാക്കുന്ന രീതിയിൽ പ്ലാറ്റ്‌ഫോം രൂപകല്പന ചെയ്തത് കൗമാരക്കാരിൽ മാനസിക സമ്മർദ്ദത്തിന് കാരണമായെന്ന് ആരോപിച്ച് ആയിരക്കണക്കിന് കേസുകളാണ് അമേരിക്കയിലെ വിവിധ കോടതികളിലുള്ളത്. എന്നാൽ പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കങ്ങൾ നേരിട്ട് പരിശോധിച്ചു തയ്യാറാക്കിയതല്ല ഈ കണക്കുകളെന്നും, ഉപഭോക്താക്കളുടെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞുള്ള സർവേ ഫലമാണിതെന്നുമാണ് മെറ്റാ വക്താവ് ആൻഡി സ്റ്റോൺ ഇതിനെക്കുറിച്ച് വിശദീകരിക്കുന്നത്.
Also Read: ഷവോമി 17 അൾട്രയും പാഡ് 8-ഉം ഇന്ത്യൻ വിപണിയിലേക്ക്! വരുന്നത് വമ്പൻ ലോഞ്ച്
നഗ്നതയും ലൈംഗിക ഉള്ളടക്കങ്ങളും, എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന അശ്ലീല ദൃശ്യങ്ങളും കൗമാരക്കാരിലേക്ക് എത്താതിരിക്കാൻ കർശനമായ നിയന്ത്രണങ്ങൾ 2025-ൽ കൊണ്ടുവരുമെന്ന് ഇൻസ്റ്റഗ്രാം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ വാഗ്ദാനങ്ങൾ ഫലപ്രദമായി നടപ്പിലാകുന്നില്ലെന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ തെളിയിക്കുന്നത്. എഐ നിർമ്മിത അശ്ലീല വീഡിയോകൾ പ്ലാറ്റ്‌ഫോമിൽ യഥേഷ്ടം പ്രചരിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം അൽഗൊരിതത്തിന്റെ പ്രത്യേകത മൂലം ഇത്തരം ഒരു വീഡിയോ അറിയാതെ കണ്ടാൽ പോലും, പിന്നീട് സമാനമായ ഉള്ളടക്കങ്ങൾ ഉപഭോക്താവിന്റെ ഫീഡിലേക്ക് നിരന്തരമായി എത്തിക്കൊണ്ടിരിക്കുന്നത് വലിയ വെല്ലുവിളിയാണ്.
അശ്ലീല ഉള്ളടക്കങ്ങൾ നിർമ്മിക്കുന്ന ക്രിയേറ്റർമാർ സബ്‌സ്‌ക്രിപ്ഷൻ ചാനലുകൾ വഴി അവ വിൽക്കുന്നതും ഇൻസ്റ്റഗ്രാമിൽ സജീവമാണ്. നിലവിലുള്ള പൊതു മാനദണ്ഡങ്ങൾ ഉപയോഗിച്ചുള്ള നിയന്ത്രണങ്ങൾ ഇത്തരം പ്രവർത്തനങ്ങളെ തടയാൻ പര്യാപ്തമാകുന്നില്ല. ഇതിനുപുറമെ, ഡയറക്ട് മെസേജുകൾ വഴി അശ്ലീല ഉള്ളടക്കങ്ങൾ കൈമാറുന്നതിനെ നിയന്ത്രിക്കാൻ ഉപഭോക്താക്കളുടെ സ്വകാര്യത തടസ്സമാകുന്നതായും ആദം മൊസേരി വ്യക്തമാക്കുന്നു. സന്ദേശങ്ങൾ പരിശോധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി പലരും കാണുന്നതിനാൽ, കുട്ടികളുടെ സുരക്ഷയും ഉപഭോക്തൃ സ്വകാര്യതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ കമ്പനി പതറുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
The post ഇൻസ്റ്റഗ്രാം കൗമാരക്കാർക്ക് സുരക്ഷിതമല്ല; അഞ്ചിലൊരാൾക്ക് ലഭിക്കുന്നത് അശ്ലീല ഉള്ളടക്കമെന്ന് മെറ്റ appeared first on Express Kerala.



