
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിന് വിദേശയാത്ര നടത്താൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകി. ഷാർജയിൽ നടക്കാനിരിക്കുന്ന ‘രാജകീയം’ എന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി യുഎഇ സന്ദർശിക്കാനാണ് കോടതി ഇളവ് അനുവദിച്ചത്. ഇതിന്റെ ഭാഗമായി കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന പാസ്‌പോർട്ട് സിദ്ദിഖിന് തിരികെ നൽകി.
നേരത്തെ സുപ്രീം കോടതി അനുവദിച്ച ജാമ്യത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് സിദ്ദിഖ് പാസ്‌പോർട്ട് വിചാരണ കോടതിയിൽ സമർപ്പിച്ചിരുന്നത്. എന്നാൽ തന്റെ തൊഴിൽപരമായ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സിദ്ദിഖ് നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി ഇപ്പോൾ യാത്രാനുമതി നൽകിയിരിക്കുന്നത്. മാർച്ച് 31 വരെയാണ് പാസ്‌പോർട്ട് കൈവശം വെക്കാൻ അനുവാദമുള്ളത്. കാലാവധി കഴിഞ്ഞാലുടൻ പാസ്‌പോർട്ട് തിരികെ കോടതിയിൽ ഏൽപ്പിക്കണമെന്നും ഉത്തരവിൽ പ്രത്യേക നിർദ്ദേശമുണ്ട്.
Also Read: മാസ്സ് എൻട്രിക്ക് പിന്നാലെ ചിരിയുടെ ‘പ്രകമ്പനം’ ഇനി ഒടിടിയിലേക്ക്!
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്ന പരാതിയിൽ സിദ്ദിഖിനെതിരെ പോലീസ് നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2016 ജനുവരി 28-ന് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ വെച്ച് പീഡനം നടന്നതായാണ് നടി പരാതി നൽകിയത്. പരാതിക്കാരിയുമായി പോലീസ് മസ്‌കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. സിദ്ദിഖിനെതിരായ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
The post യുഎഇയിലേക്ക് പോകാൻ സിദ്ദിഖിന് കോടതി അനുമതി; പാസ്‌പോർട്ട് തിരികെ നൽകി appeared first on Express Kerala.



