
ബെംഗളൂരു: കർണാടകയിലെ തുമകൂരു ജില്ലയിൽ സ്വത്ത് തർക്കത്തെത്തുടർന്ന് 58-കാരിയായ ജയലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിൽ സഹോദരിയും മകനും പിടിയിലായി. ജയലക്ഷ്മിയുടെ സഹോദരി അനസൂയ, മകൻ ചന്ദ്രശേഖർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 19-നാണ് ജയലക്ഷ്മിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആദ്യഘട്ടത്തിൽ സ്വാഭാവിക മരണമെന്നാണ് കരുതിയതെങ്കിലും ജയലക്ഷ്മിയുടെ ലിവ്-ഇൻ പങ്കാളിയായ ശ്രീനിവാസ് ഉന്നയിച്ച സംശയങ്ങളാണ് കേസിൽ നിർണ്ണായകമായത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിൽ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. ഇതോടെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് സഹോദരിയും മകനും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്.
Also Read: ടെറസിലെ ‘ഹൈടെക് കൃഷി’ കഞ്ചാവ്; ഗ്രോ ബാഗുമായി 21-കാരൻ പിടിയിൽ
ജയലക്ഷ്മിയുടെ ഭർത്താവ് 19 വർഷം മുമ്പ് മരിച്ചിരുന്നു. തുടർന്ന് ഇവർ ശ്രീനിവാസ് എന്നയാളുമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നു. സ്വന്തം മകനെപ്പോലെയാണ് ജയലക്ഷ്മി ചന്ദ്രശേഖറിനെ വളർത്തിയിരുന്നത്. എന്നാൽ, ജയലക്ഷ്മി തന്റെ സ്വത്തുക്കൾ മുഴുവൻ പങ്കാളിയായ ശ്രീനിവാസിന് നൽകുമോ എന്നും തങ്ങൾക്ക് നൽകിവരുന്ന സാമ്പത്തിക സഹായം നിർത്തലാക്കുമോ എന്നുമുള്ള ഭയമാണ് പ്രതികളെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി അനസൂയയും മകനും ജയലക്ഷ്മിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവിടെ വെച്ച് ശ്രീനിവാസുമായി ഇവർ നിരന്തരം തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ജയലക്ഷ്മിയും ശ്രീനിവാസും മറ്റൊരു വാടക വീട്ടിലേക്ക് മാറാൻ തീരുമാനിച്ചിരിക്കെയാണ് കൊലപാതകം നടന്നത്. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
The post സ്വത്ത് ലിവ്-ഇൻ പങ്കാളിക്ക് നൽകുമെന്ന് ഭയം; ബെംഗളൂരുവിൽ സഹോദരിയെ കൊലപ്പെടുത്തി യുവതിയും മകനും appeared first on Express Kerala.



