
വൈറ്റിലയിൽ റെയിൽവേ പാളത്തിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ക്രൂരമായ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. യുവതിയുടെ മുഖത്ത് കല്ലുകൊണ്ട് അടിച്ച പാടുകളും ശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ അമൃത എക്‌സ്‌പ്രസിന്റെ ലോക്കോ പൈലറ്റാണ് മൃതദേഹം ആദ്യം കണ്ടത്. ട്രെയിൻ തട്ടാൻ സാധ്യതയില്ലാത്ത ഉപയോഗശൂന്യമായ ട്രാക്കിന് സമീപമാണ് മൃതദേഹം കിടന്നിരുന്നത് എന്നതും ശരീരത്തിലെ മുറിവുകളും ആദ്യമേ തന്നെ പോലീസിന് കൊലപാതകമാണെന്ന സംശയമുണ്ടാക്കിയിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മുൻ ഹൈക്കോടതി ജീവനക്കാരനായ ഷാജിയെ പോലീസ് കാക്കനാട് നിന്ന് കസ്റ്റഡിയിലെടുത്തു. പ്രതിയും കൊല്ലപ്പെട്ട യുവതിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിലെ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും കാറിൽ വന്നിറങ്ങുന്നതിന്റെയും പിന്നീട് പ്രതിയുടെ ഷർട്ടിൽ രക്തക്കറയുമായി മടങ്ങുന്നതിന്റെയും ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടത് കോട്ടയം ചിങ്ങവനം സ്വദേശിനിയാണെന്നാണ് പോലീസ് സംശയിക്കുന്നത്.
The post വൈറ്റില റെയിൽവെ ട്രാക്കിലെ കൊലപാതകം! മരണകാരണം തലയ്ക്കേറ്റ ഗുരുതര പരിക്ക് appeared first on Express Kerala.



