
ഏപ്രിൽ/മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് നടത്തുന്ന അടിക്കടിയുള്ള സന്ദർശനങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആരോപിച്ചു. പ്രധാനമന്ത്രി എത്രയധികം തമിഴ്‌നാട് സന്ദർശിക്കുന്നുവോ അത്രത്തോളം വലിയ പരാജയമായിരിക്കും എൻഡിഎ സഖ്യത്തെ കാത്തിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. മോദിയുടെ ആവർത്തിച്ചുള്ള വരവ് ബിജെപി സഖ്യകക്ഷികൾക്കിടയിൽ പോലും ആശങ്കയുണ്ടാക്കുന്നുണ്ടെന്നും, സഖ്യത്തിലെ നിലവിലെ സമവാക്യങ്ങൾ ഇത് തകിടം മറിക്കുമെന്നും സ്റ്റാലിൻ അവകാശപ്പെട്ടു. മധുരയിലെ വിവിധ പരിപാടികളിലും പൊതുയോഗങ്ങളിലും പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തുന്ന പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ ഈ പ്രതികരണം.
തമിഴ്‌നാടിന്റെ വികസന കാര്യത്തിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനയെയും സ്റ്റാലിൻ രൂക്ഷമായി വിമർശിച്ചു. ഗുജറാത്ത് മെട്രോ പോലുള്ള പദ്ധതികൾക്ക് വേഗത്തിൽ അനുമതി നൽകുമ്പോൾ, കേന്ദ്ര ബജറ്റിൽ തമിഴ്‌നാടിനായി കാര്യമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ ജനങ്ങൾക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുമ്പോൾ, ചില നേതാക്കൾ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം പ്രത്യക്ഷപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്തവർക്കും ചെയ്യാത്തവർക്കും വേണ്ടിയാണ് തന്റെ സർക്കാർ നിലകൊള്ളുന്നതെന്നും, എന്നാൽ കേന്ദ്രത്തിന്റെ അവഗണന ജനങ്ങൾ കൃത്യമായി തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: വിപ്ലവ വഴികളിലെ തളരാത്ത പോരാളി; സിപിഐ നേതാവ് ആർ. നല്ലകണ്ണ് ഇനി ഓർമ്മ
ഈ തെരഞ്ഞെടുപ്പ് തമിഴ്‌നാടും എൻഡിഎയും തമ്മിലുള്ള പോരാട്ടമാണെന്ന് വിശേഷിപ്പിച്ച സ്റ്റാലിൻ, സംസ്ഥാനത്തിന്റെ ഭരണം ഡൽഹിയിൽ നിന്നല്ല, മറിച്ച് ചെന്നൈയിലെ സെന്റ് ജോർജ് കോട്ടയിൽ നിന്നാണ് നിർണ്ണയിക്കപ്പെടേണ്ടതെന്ന് വ്യക്തമാക്കി. മധുരയിലെ എയിംസ് ആശുപത്രിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഉൾപ്പെടെയുള്ള സർക്കാർ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ടെങ്കിലും, ഇതൊന്നും തമിഴ്‌നാടിനോടുള്ള കേന്ദ്രത്തിന്റെ നയങ്ങളിൽ മാറ്റമുണ്ടാക്കില്ലെന്ന നിലപാടിലാണ് ഡിഎംകെ. തെക്കൻ ജില്ലകളിൽ സ്വാധീനമുറപ്പിക്കാൻ എൻഡിഎ ശ്രമിക്കുമ്പോൾ, പ്രാദേശിക വികാരം ഉയർത്തിപ്പിടിച്ച് അതിനെ പ്രതിരോധിക്കാനാണ് സ്റ്റാലിന്റെ നീക്കം.
The post മോദി എത്ര തവണ വന്നാലും തോൽവി ഉറപ്പ്; ബിജെപിക്കെതിരെ ആഞ്ഞടിച്ച് സ്റ്റാലിൻ appeared first on Express Kerala.



