ഏങ്ങണ്ടിയൂർ:നവ്യാനുഭവമായി ആയിരംകണ്ണി ക്ഷേത്രോത്സവം. – തീരദേശത്തിന്റെ സ്വന്തം ഉത്സവം കാണാൻ രാവിലെ മുതൽ വൻ ജനപ്രവാഹമായിരുന്നു. വിവിധ ദേശങ്ങളിൽ നിന്ന് വാദ്യമേളങ്ങളോടെയും കലാരൂപങ്ങളോടെ എത്തിയ പൂരം കാണികളിൽ ആവേശമുണർത്തി. വൈകിട്ട് 4 മുതൽ പകൽ പൂരം എഴുന്നള്ളിപ്പ് നടന്നു. ഏങ്ങണ്ടിയൂർ വിഷ്‌ണു ക്ഷേത്രത്തിന് പടിഞ്ഞാറ് ക്ഷേത്രം വക ആൽത്തറയിൽ നിന്ന് പൂജകൾക്ക് ശേഷം ക്ഷേത്രനടയിൽ പോയി എഴുന്നള്ളിച്ച് കൊണ്ടുവന്ന് മറ്റു പുരങ്ങളെ സ്വീകരിക്കുന്നു. തുടർന്ന് 5ന് കൂട്ടി എഴുന്നള്ളിപ്പിന് 31 ആനകൾ അണി നിരന്നു. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റി. തൃപ്രയാർ അനിയൻ മാരാരുടെയും സംഘത്തിന്റെയും നേതൃത്വത്തിൽ 101 പേരുടെ മേളം നടന്നു. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം വിവിധ കലാരൂപങ്ങൾ തെയ്യം, കാവടി വരവ്, പറ്റ്, കേളി, കൊമ്പ് എന്നിവ ഉണ്ടായിരുന്നു. രാത്രി തായമ്പകയും ഗുരുതി തർപ്പണവും നടന്നു. വ്യാഴാഴ്‌ച രാവിലെ ആറാട്ട് തുടർന്ന് കൊടിയിറക്കം, ഐവർ കളി, നാടൻ കലാ നൃത്തം, പുറം കളത്തിൽ ഗുരുതി, നടയടക്കൽ എന്നിവ നടക്കും.


