വലപ്പാട്:ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ 54.44 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതിയെ ബംഗളൂരു വിമാനത്താവളത്തിൽനിന്നും അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി പോയിക്കര വീട്ടിൽ ജംഷാദി (41) നെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. 2024ലാണ് ഇയാൾ പണമിടപാട് സ്ഥാപനത്തിൽ ഓൺലൈനായി ട്രേഡിങ് നടത്താൻ വലപ്പാട് സ്വദേശിയിൽ നിന്ന് 54.44 ലക്ഷം രൂപ വാങ്ങിയത്. തട്ടിയെടുത്ത പണത്തിൽ നിന്ന് ഇയാൾ 6.9 ലക്ഷം രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു. ബാക്കിതുക പ്രധാന പ്രതികൾക്കും നൽകി. കമ്മീഷൻ കൈപ്പറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതിനാണ് ജംഷാദിനെ അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇയാൾ ബാങ്കോക്കിലേക്ക് കടക്കനാണ് ബംഗളൂരുവിലെത്തിയത്. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടി തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത് വലപ്പാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പ്രതിയെ റിമാൻ്റ് ചെയ്തു. മതിലകം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ പി എം വിമോദ്, വലപ്പാട് പൊലീസ് സ്റ്റേഷൻ എസ്ഐമാരായ സി എൻ എബിൻ, ഹരി, ജിഎഎസ്ഐമാരായ ഭരതനുണ്ണി, ചഞ്ചൽ, ജിഎസ്സിപി ഒ റഷീദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


