
കണ്ണൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അഞ്ച് കെ.എസ്.യു പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്തു. കരിങ്കൊടി കാണിച്ചെത്തിയ സംഘം മാരകായുധം ഉപയോഗിച്ച് മന്ത്രിയുടെ കഴുത്തിന് പരിക്കേൽപ്പിക്കാൻ ശ്രമിച്ചതായും ‘കൊല്ലടാ’ എന്ന് ആക്രോശിച്ചതായും റെയിൽവേ പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
ആക്രമണം തടയാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥൻ എം.എസ്. അഭിലാഷിനെ പ്രതികൾ മർദ്ദിച്ച് പരിക്കേൽപ്പിച്ചു. മന്ത്രിയുടെയും ഗൺമാന്റെയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ചു കയറി പ്രശ്നങ്ങളുണ്ടാക്കിയതിനും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ള അഞ്ച് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കഴുത്തിന് പരിക്കേറ്റ മന്ത്രിയെ ആദ്യം കണ്ണൂർ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് മന്ത്രിക്ക് തന്റെ യാത്ര തുടരാനായില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
The post ‘കൊല്ലടാ’ എന്ന് ആക്രോശിച്ച് കഴുത്തിന് നേരെ ആക്രമണം! അഞ്ച് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ appeared first on Express Kerala.



